Wednesday, February 9, 2011

ജെ.എന്‍.യു അകലെയല്ല

ജെ.എന്‍.യുവില്‍ പഠിക്കണമെന്ന് വലിയ മോഹമായിരുന്നു, സാധിച്ചില്ല എന്ന് പലരും പറഞ്ഞ് കേള്‍ക്കാറുണ്ട്. ജെ.എന്‍.യുവോ അതെന്താ എന്ന് ചോദിക്കുന്നവരുമുണ്ട്.
വളരെ കുറഞ്ഞ ചിലവില്‍ ഏറ്റവും മികച്ച അന്തരീക്ഷത്തില്‍ ഏറ്റവും മിടുക്കരായ അധ്യാപകരുടെ ശിക്ഷണത്തില്‍ ഏറ്റവും അമൂല്യമായ ഗ്രന്ഥാലയങ്ങളുടെയും കൂട്ടുകാരുടെയും സുഹൃത് വലയത്തില്‍ പഠിക്കാന്‍ കഴിയുക എന്നത് നിസാര കാര്യമല്ല. ഈ കേന്ദ്ര സര്‍വകലാശാലയെക്കുറിച്ച് അറിയുന്ന പലര്‍ക്കും അവിടുത്തെ അഡ്മിഷന്‍ സമയം അറിയില്ല. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തീപന്തങ്ങളെയും  പണ്ഡിതരെയും ബുദ്ധിജീവികളെയും സംഭാവന ചെയ്ത ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി എന്ന  ചരിത്ര കലാലയത്തില്‍ പഠിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോഴിതാ അവസരം. 2011-12 വര്‍ഷത്തേക്കുള്ള പ്രവേശനത്തിന് അപേക്ഷാ ഫോറം വിതരണം ആരംഭിച്ചിരിക്കുന്നു. 

                                       

അപേക്ഷാ ഫോറം തപാലില്‍ ലഭിക്കാന്‍ 300 രൂപയുടെ ഡിഡി അയക്കണം. നേരില്‍ വാങ്ങുകയാണെങ്കില്‍ 200 രൂപ മതിയാവും. ദാരിദ്രരേഖക്ക് താഴെയുള്ളവര്‍ക്ക് (ബി.പി.എല്‍ കാര്‍ഡ് ഉള്ളവര്‍ക്ക് ) അപേക്ഷാഫോറം സൌജന്യമായി ലഭിക്കും.
തപാലില്‍ വാങ്ങുന്നവര്‍ സ്വന്തം വിലാസമെഴുതിയ 30 cms X 25 cms കവര്‍ സഹിതം  the Section Officer (Admissions), Room No. 28, Administrative Block, Jawaharlal Nehru University, New Delhi110067 എന്ന വിലാസത്തില്‍ മാര്‍ച്ച് 10നകം അപേക്ഷിക്കണം. മണി ഓര്‍ഡര്‍, ചെക്ക് എന്നിവ സ്വീകരിക്കുന്നതല്ല. സ്വകാര്യ കൊറിയര്‍ വഴി  അപേക്ഷിക്കാതിരിക്കുന്നത് ഉത്തമം.
കോളേജിലെ കൌണ്ടറില്‍ മാര്‍ച്ച് 21വരെ ഫോറം നേരിട്ട് വാങ്ങാം.
പൂരിപ്പിച്ച അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി മാര്‍ച്ച് 21
പൈസ മുടക്കി അപേക്ഷിച്ച് ദല്‍ഹി വരെപോയി എന്‍ട്രന്‍സ് പരീക്ഷ എഴുതിയിട്ട് കിട്ടാതെ വന്നാലോ  എന്നോര്‍ത്ത് അപേക്ഷിക്കാതിരിക്കുന്നവര്‍ ഉണ്ട്. എന്നാല്‍ കേട്ടോളൂ പ്രവേശന പരീക്ഷ എഴുതാന്‍ ദല്‍ഹി വരെ പോവണ്ട. കേരളത്തിലെ മുഖ്യ നഗരങ്ങളിലടക്കം ഇന്ത്യയിലെ 51 സ്ഥലങ്ങളില്‍ വെച്ചാണ് മെയ് മാസം മധ്യത്തില്‍ പ്രവേശന പരീക്ഷ നടക്കുക. അഡ്മിഷന്‍ കിട്ടിയാല്‍ പഠന ചിലവ് വളരെ കുറവ് മാത്രം. മികച്ച സൌകര്യങ്ങളുള്ള ഹോസ്റ്റലിലെ താമസത്തിനും  രുചിയുള്ള ഭക്ഷണം കിട്ടുന്ന കാന്റീനും നിസാര തുക നല്‍കിയാല്‍ മതി.
താല്‍പര്യം തോന്നുന്നുണ്ടോ? എങ്കില്‍ ഉടന്‍ തന്നെ ജെ.എന്‍.യു വിന്റെ സൈറ്റിലൊന്ന് കേറി നോക്കിയാട്ടെ  www.jnu.ac.in
ഉചിതമായ കോഴ്സ് ഏതെന്ന് കണ്ടുപിടിച്ച് അപേക്ഷിക്കാനുള്ള കാര്യങ്ങള്‍ ഉടന്‍ ചെയ്യുക. താങ്കളുടെ സുഹൃത്തുക്കളോട് അവരുടെ കുട്ടികളോട് എല്ലാം ഇക്കാര്യം പറയുക. പ്രദേശത്തെ പള്ളികളിലും ക്ലബുകളിലും വായനശാലകളിലും ഇക്കാര്യം അറിയിച്ച് നോട്ടീസ് പതിക്കുക.
അവസരം പാഴാക്കാതിരിക്കുക.............ഈ നാടിന്  ആവശ്യമുണ്ട്-
താങ്കളുടെ അറിവിന്റെ, ചിന്തയുടെ കരുത്ത്

Friday, January 21, 2011

അമല്‍ നീരദേ, അസിമാനന്ദ് എന്നപേരില്‍ സിനിമയെടുക്കാമോ?

അമല്‍ നീരദിന്റെ അന്‍വര്‍ സിനിമയില്‍ പൃഥിരാജ്

  സത്യം എന്നും അമല്‍നീരദിന്റെ സിനിമ പോലെയാണ്-എന്നുവെച്ചാല്‍ കോപ്പിയടി എന്നല്ല, പക്കാ സ്ലോ മോഷന്‍..........

ഹിന്ദുഛായയുള്ള മുസ്ലിം പുരുഷന്‍ എന്നൊരു ഞെട്ടിപ്പിക്കുന്ന മനോഹാരിതയുള്ള കഥയെഴുതിയിട്ടുണ്ട് ഇന്ദുമേനോന്‍-മാലേഗാവിലും അജ്മീരിലും മക്കാ മസ്ജിദിലും
മരണപ്പൊട്ടീരുകള്‍ നടക്കുന്നതിന് വളരെമുമ്പായിരുന്നു അത്. ബോംബ് പൊട്ടിയതിനു പിന്നാലെ   മാലേഗാവിലെയും ഹൈദരാബാദിലെയുമെല്ലാം കുണ്ടനിടവഴികളില്‍ കബാബ് കഴിച്ചും കബടി കളിച്ചും നടന്ന ചെക്കന്‍മാരെ മുഴുവന്‍ തൂക്കിയെടുത്തു കൊണ്ടുപോയി ഗരുഡന്‍ തൂക്കം നടത്തി  പോലീസ്.ഞങ്ങള്‍ നിരപരാധിയാണ് എന്ന്  ബോംബുപൊട്ടുന്നതിനേക്കാള്‍ വലിയ ഒച്ചയില്‍ കരഞ്ഞുവിളിച്ചെങ്കിലും ആ 'ഭീകരരുടെ' വാക്കുകള്‍ ആരും ചെവിയിലെടുത്തില്ല.  എന്‍.ഡി.ടി.വിയിലിരുന്ന് നീരാറാഡിയക്ക് വേണ്ടി ചമ്മന്തിയരക്കുന്ന  കൊച്ചമ്മ മുതല്‍  ഇന്ത്യാവിഷന്റെ ചിലവില്‍ പത്രങ്ങളുടെ ജാതി സെന്‍സസെടുക്കുന്ന വാരാന്ത്യക്കാരന്‍ വക്കീലുവരെ ഈ തെമ്മാടികളെ ചീത്തവിളിച്ചു. പലസ്തീനില്‍ ഇസ്രയേല് ചെയ്യുന്നത് പോലെ ചെയ്താലേ ഈ കാക്കാന്‍മാര്‍ പാഠം പഠിക്കൂ എന്ന് പല്ലു ഞെരിച്ചു. ദേശസ്നേഹത്തിന്റെ ഹോള്‍സെയില്‍ വ്യാപാരികളായ കാവിപ്പട ആവുംവിധമെല്ലാം വിഷം തുപ്പി. ഈ സമുദായത്തെ വേട്ടയാടരുതേ എന്ന് പറയാന്‍ അധികം കവികളൊന്നും ഉണ്ടായില്ല. ധൈര്യപ്പെട്ട് വന്ന മഹേഷ് ഭട്ട് മുതല്‍ മണമ്പൂര്‍ രാജന്‍ബാബു വരെയുള്ളവരെ നാടിനെ ഒറ്റുകൊടുക്കുന്ന നെറികെട്ടവരുടെ പട്ടികയില്‍ പെടുത്തി നാണംകെടുത്തി. നാട്ടിലെ കാക്കാമാരാവട്ടെ പുലര്‍ച്ചെ കിട്ടുന്ന പത്രങ്ങളില്‍ വരുന്ന പുലയാട്ട് പേടിച്ച് സുബഹിക്ക് പോലും പോവാതെയായി. നാലാള് കൂടുന്നിടത്തെല്ലാം അപരാധ ബോധം മൂത്ത് തലതാഴ്ത്തി നടക്കുന്ന വര്‍ഗമായി മാറി അവര്‍.
പത്രലേഖകര്‍ അവരുടെ മനസില്‍ തോന്നുന്ന സ്ഥലങ്ങളിലെല്ലാം ഭീകരാക്രമണങ്ങളുണ്ടാക്കി. കാണുന്ന താടിക്കാരെയെല്ലാം പിടിച്ച് കൊടുംഭീകരരാക്കി. മുട്ടിനു താഴെ ഇറക്കമുള്ള ജുബ്ബകള്‍ ഇടാന്‍ ആളില്ലാതെ കടകളില്‍ കെട്ടിപ്പഴകി.  കുര്‍താ പൈജാമ ഇട്ടുനടന്നവരെ നാട്ടുകാര്‍ വളഞ്ഞുവെച്ച് കയ്യോടെ പോലീസിലേല്‍പ്പിച്ചു. ന്യൂനപക്ഷ ഭീകരതയെപ്പറ്റിയുള്ള മുഴുനീള പരമ്പരകളുമായി പത്രങ്ങളും കവര്‍സ്റ്റോറികളുമായി വാരികകളും അരങ്ങ് കൊഴുപ്പിച്ചു. ഗ്രാമീണ കേരളത്തിന്റെ ചലചിത്രകാരന്‍ എന്നൊക്കെ വിശേഷിപ്പിക്കുന്ന സത്യന്‍ അന്തിക്കാടുപോലും സിനിമകളില്‍ ഇല്ലാത്ത കലാപങ്ങള്‍ കുത്തിത്തിരുകി മലയാളി മനസില്‍ വിഷം കലക്കി. ഇംഗ്ലീഷ് സിനിമകളുടെ മിമിക്രി ഒരു കലയാക്കി മാറ്റിയ (കോപ്പിയടി എന്നാണ് ഇവിടെ ഉദ്ദേശിച്ചത്) പുതുതലമുറ സംവിധായകന്‍ അമല്‍ നീരദ് ഒരു മുസ്ലിം വിരുദ്ധ ഇംഗ്ലീഷ് സിനിമയെ വേരോടെ പിഴുതെടുത്ത് മലയാള മണ്ണില്‍ നട്ട് ഭീകരതാ വിരുദ്ധ  സാംസ്കാരിക റാലിയിലെ ദീപശിഖാ വാഹകനായി.

അന്തമറ്റ പീഡനങ്ങള്‍ക്കും ചീത്തവിളികള്‍ക്കും തല്ലിച്ചതപ്പുകള്‍ക്കുമൊടുവില്‍ സത്യം പുറത്തുവരുന്നു. അമല്‍ നീരദിന്റെ സിനിമയില്‍ വയസായ തടവുപുള്ളിക്ക് വെള്ളം കൊടുക്കുന്ന, അയാളുടെ ചോറുതട്ടിയിടുന്നവരുമായി തല്ലുകൂടുന്ന അന്‍വറിനെപ്പോലെ ഹൈദരാബാദ് ജയിലിലെ സഹതടവുകാരനായിരുന്ന അസീമാനന്ദ സ്വാമിക്ക് വെള്ളവും കഞ്ഞിയും വിളമ്പിക്കൊടുക്കുന്നു കലീം എന്ന ചെറുപ്പക്കാരന്‍.-മനസാ വാചാ കര്‍മണാ അറിഞ്ഞിട്ടില്ലാത്ത ബോംബ് സ്ഫോടനത്തില്‍ പ്രതിചേര്‍ക്കപ്പെട്ട് തടവറയിലാക്കപ്പെട്ടവന്‍. അവന്റെ നന്‍മ കണ്ട് മനസലിഞ്ഞ്  സ്വാമി വെളിപ്പെടുത്തുന്നു ബോംബിന്റെ യഥാര്‍ഥ ഉറവിടമേതെന്ന്. മുസ്ലിംഛായയുള്ള  ഹിന്ദുത്വഭീകരര്‍!  ഭീകരന്‍മാരുടെ താടിയും തൊപ്പിയുമെല്ലാം വെപ്പായിരുന്നു. സ്വാതന്ത്യ്രത്തിനു മുന്‍പേ ഇന്ത്യയില്‍ കലാപങ്ങള്‍ക്ക് തീ കൊളുത്തിയ, രാഷ്ട്രപിതാവിന്റെ ജീവനെടുത്ത, ബാബറിപ്പള്ളി തല്ലിപ്പൊളിച്ച, ബോംബെ നഗരം ചുട്ടെരിച്ച, ഭ്രൂണത്തെ ശൂലത്തില്‍ കുത്തിയെടുത്ത അതേ ബുദ്ധികേന്ദ്രങ്ങളായിരുന്നു ഈ സ്ഫോടനങ്ങള്‍ക്ക് പിന്നിലെന്ന്.
ഒരുപാട് ചെറുപ്പക്കാര്‍ തല്ലുകൊണ്ടത് (ചെറുപ്പക്കാര്‍ മാത്രമോ എഴുന്നേറ്റ് നടക്കാന്‍ വയ്ക്കാത്ത പടുവൃദ്ധന്‍മാരെപ്പോലും ഭീകരവാദികള്‍ എന്ന് വിളിച്ച് ഇടിച്ചുപിഴിഞ്ഞു) മിച്ചം. അവരുടെ കുടുംബങ്ങള്‍ പേടിയുടെ പെരുമഴയില്‍ കുത്തിയൊലിച്ചുപോയത് മിച്ചം. അവരുടെ നഷ്ടപ്പെട്ട ഇന്നലെകളെ ആരു മടക്കി നല്‍കും? സകല അഴിമതികളും കള്ളത്തരങ്ങളും പുറത്തുകൊണ്ടുവരുന്ന പുലികള്‍ എന്ന് വീമ്പടിച്ച് നടക്കുന്ന പത്രക്കാര്‍ അവരെഴുതിപ്പിടിപ്പിച്ച മാപ്പര്‍ഹിക്കാത്ത വിദ്വേഷ കഥകള്‍ തെറ്റായിരുന്നു എന്ന് സമ്മതിക്കാന്‍ ആര്‍ജവം കാണിക്കുമോ?
കൊച്ചിയില്‍ തമ്പടിച്ചിരിക്കുന്ന മുസ്ലിം ഭീകരസംഘത്തെപ്പറ്റി സിനിമ പിടിച്ച് മലയാളിയുടെ ഖല്‍ബില്‍ സംശയത്തിന്റെയും വെറുപ്പിന്റെയും തീ പടര്‍ത്തിയ അമല്‍ നീരദ് അസിമാനന്ദ് എന്നപേരില്‍ സിനിമയെടുക്കാന്‍ ധൈര്യം കാണിക്കുമോ?

നടക്കുന്ന കാര്യമല്ല അതൊന്നും- വേണ്ട, സമ്മതിച്ചു. പക്ഷെ നാളെ നാട്ടിലൊരു   പടക്കമേറുണ്ടായാല്‍ അതിന്റെ പേരിലും ഈ നിരപരാധികളുടെ അടിവയറ്റിലേക്ക് മുട്ടുകാല് കയറ്റില്ലെന്ന് ഉറപ്പുനല്‍കാനെങ്കിലും ആരെങ്കിലുമുണ്ടോ ഈ ജനാധിപത്യ രാഷ്ട്രത്തില്‍?


ബോംബ് വെച്ച് തകര്‍ത്ത് നാട് കുട്ടിച്ചോറാക്കി മുതലെടുക്കാന്‍ ഒരുമ്പിട്ടിറങ്ങിയവര്‍ ഒന്നോര്‍ക്കുക:

പൊട്ടുന്നത് പച്ചബോംബായാലും കാവിബോംബായാലും ചുമന്നബോംബായാലും മരിക്കുന്നത് മനുഷ്യരാണ്, അവരുടെ രക്തത്തിന് ഒരേ നിറമാണ്





Monday, January 3, 2011

കുട്ടികളോട് പറയുക ഈ ഡോക്ടര്‍ അങ്കിളിനെപ്പറ്റി

ഡോ. ബിനായക് സെന്നിനെ ജയിലിലേക്ക് കൊണ്ടുപോകുന്നു
                             നുവരി4- ചെയ്ത നന്‍മയുടെ പേരില്‍ പഴികേള്‍ക്കേണ്ടി വരികയും ജീവപര്യന്തം ശിക്ഷക്ക് വിധിക്കപ്പെടുകയും ചെയ്ത ഡോ. ബിനായക് സെന്നിന്റെ 61st പിറന്നാളാണിന്ന്.
എന്താണ് ആ മനുഷ്യന്‍ ചെയ്ത തെറ്റ്? എന്നും ചൂഷണത്തിന്റെ ഇരകളായിരുന്ന ആദിവാസികളെ അടിമത്വത്തില്‍ നിന്നും അജ്ഞതയില്‍ നിന്നും മോചിപ്പിക്കാന്‍ ശ്രമിച്ചു, സമൂഹത്തെ ഭയത്തില്‍ നിന്നും വിശപ്പില്‍ നിന്നും കരകയറ്റാന്‍ ശ്രമിച്ചു,നീതി നിര്‍വഹണം എന്ന പേരില്‍ നടന്ന അനീതികള്‍ക്കെതിരെ ശബ്ദമുയര്‍ത്തി...


കണ്‍മുന്നില്‍ നടക്കുന്ന അഴിമതികളും അനീതികളും കണ്ടില്ലെന്ന് നടിച്ച് നമ്മള്‍ മൂടിപ്പുതച്ചുറങ്ങിയ രാപ്പകലുകളില്‍ മുറിവേറ്റവര്‍ക്കൊപ്പം കൂട്ടിരിക്കുകയായിരുന്നു ഈ മനുഷ്യന്‍


പാവങ്ങളെ സഹായിക്കാനും അവരുടെ മുറിവുവെച്ചുകെട്ടാനും നടന്ന നേരത്ത് നാട്ടിലൊരു  സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രി പണിത് രോഗികളെ പിഴിഞ്ഞ് കാശുവാങ്ങിയിരുന്നെങ്കില്‍
ഒരു കോടതിയും ഡോക്ടറെ കുറ്റക്കാരനെന്ന് വിധിക്കില്ലായിരുന്നു. കള്ളായും കരിമീനായും കറന്‍സിയായും കൈക്കൂലി വാങ്ങിയിരുന്നെങ്കില്‍ ഒരു പോലീസിനെയും പട്ടാളത്തെയും പേടിക്കാതെ സര്‍ക്കാര്‍ സര്‍വീസില്‍ മരിക്കുവോളം  സേവനം ചെയ്യാമായിരുന്നു.

സമ്പന്നതയുടെ മടിത്തട്ടില്‍ ജനിച്ചു വളര്‍ന്ന, പഠിച്ച ക്ലാസുകളിലും എഴുതിയ പരീക്ഷകളിലും എന്നും ഒന്നാമനായി വിജയിച്ച ബിനായക് തിരഞ്ഞെടുത്ത വഴി ഒരു പോരാളിയുടെതായിരുന്നു.

അഴിമതിയില്‍ മുങ്ങിക്കുളിച്ച ഈ രാജ്യത്തെ നിയമസംവിധാനത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് ഈ നല്ല ശമരിയാക്കാരന്‍.
രാജ്യത്തെ ഒറ്റു കൊടുക്കുന്നവര്‍, വിറ്റുതുലക്കുന്നവര്‍, കത്തിച്ചു ചാമ്പലാക്കുന്നവര്‍, ജഡ്ജിപ്പണിയുടെ മറവില്‍ റിയല്‍ എസ്‌റ്റേറ്റ്  നടത്തുന്നവര്‍- ഇക്കൂട്ടരെ പോറല്‍ പോലും ഏല്‍പ്പിക്കാതെ പരിപാലിക്കുന്ന നിയമസംവിധാനം ബിനായക് ഡോക്ടറെ രാജ്യദ്രോഹിയായി കണക്കായതില്‍ അല്‍ഭുതപ്പെടാന്‍ എന്തിരിക്കുന്നു?


നമുക്കുവേണ്ടി, നാം ഓരോരുത്തരുടെയും പ്രതിനിധിയായി അനീതിക്കും ചൂഷണത്തിനും എതിരെ പടപൊരുതിയ ഈ മനുഷ്യനുവേണ്ടി ദയവായി ഇന്ന് അല്‍പ സമയം നമ്മള്‍ ചിലവഴിക്കുക. നന്‍മയുടെ പര്യായമായ ഈ ഡോക്ടര്‍ അങ്കിളിനെക്കുറിച്ച് നമ്മുടെ വീട്ടിലുള്ള/വീടിനടുത്തുള്ള/ സ്‌കൂളിലുള്ള കുട്ടികളോട് അല്‍പ സമയം സംസാരിക്കുക.


ബിനായക് സെന്നിനെ കുറിച്ചുള്ള സാമാന്യ വിവരങ്ങള്‍  http://freebinayak.wordpress.com    എന്ന ബ്ലോഗില്‍ലഭ്യമാണ്. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ പിന്തുണ അറിയിക്കുവാനും ആശംസ നേരുവാനും താല്‍പര്യമുള്ളവര്‍ക്ക്


 Dr.Binayak Sen
Central Jail, Raipur

Chhathisgarh,
492001   എന്ന വിലാസത്തില്‍ എഴുതാം. ജയിലിലെ നിയന്ത്രണങ്ങളും കത്തുകളുടെ എണ്ണക്കൂടുതലും കാരണം എല്ലാവര്‍ക്കും മറുപടി നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞെന്നു വരില്ല. പക്ഷെ താന്‍ ചെയ്ത നന്‍മയെ പിന്തുണക്കുന്ന ഒരു സമൂഹം ജയിലിനു പുറത്ത് തന്നെ കാത്തിരിക്കുന്നു എന്ന മഹിതമായ സന്ദേശം അദ്ദേഹത്തിനു നല്‍കാന്‍ നമ്മളയക്കുന്ന രണ്ടു വരി കത്തുകള്‍ ഉപകരിക്കുക തന്നെ ചെയ്യും.

Friday, December 17, 2010

ഞെളിയന്‍ പറമ്പ്...

കുടുംബശ്രീ സ്ത്രീകളുടെ ജീവിതം പറയുന്ന പെണ്‍പട്ടണം എന്ന സിനിമയില്‍ നിന്ന്‌

ഞെളിയന്‍ പറമ്പ്
മൂക്കുപൊത്തിക്കൊണ്ടാവും ഒരുപക്ഷെ പലരും ഈ പേര് വായിക്കുക.

സ്വന്തം നാടിനു തൊട്ടടുത്ത ഗ്രാമത്തിന്റെ പേരറിയാത്തവര്‍ക്കുപോലുമറിയാം ഞെളിയന്‍പറമ്പ്, വിളപ്പില്‍ശാല, ലാലൂര്‍ തുടങ്ങിയ സ്ഥലനാമങ്ങള്‍. നഗരത്തിന്റെ പണക്കാര്‍ക്ക് ഇറച്ചിയും മീനും തിന്ന് എച്ചില്‍ വലിച്ചെറിയുന്നത് ഈ സാധുഗ്രാമങ്ങളുടെ നെഞ്ചിലേക്കാണ്.  സാനിറ്ററി നാപ്കിനും കുട്ടികളുടെ ഡയപ്പറും മുതല്‍ പ്ലാസ്റ്റിക് മാലിന്യങ്ങളും അറവുമാലിന്യങ്ങളുമെല്ലാം  കവറിലിട്ട് പറമ്പുകളിലും തോടുകളിലും തള്ളി മാന്യരും വൃത്തിപ്രാസംഗികരുമായി നടക്കുകയാണല്ലോ നമ്മള്‍. നമ്മുടെ എച്ചില്‍കൂനകള്‍ ചുമക്കാന്‍ വിധിക്കപ്പെട്ട ഇവിടുത്തെ പാവം മനുഷ്യര്‍ എങ്ങിനെ ജീവിക്കുന്നുവെന്ന് എത്രപേര്‍ ചിന്തിക്കുന്നുണ്ട്?

ഞെളിയന്‍പറമ്പ് എന്നത് കോഴിക്കോട് നഗരത്തിന് തൊട്ടുരുമിക്കിടക്കുന്ന ഒരു ഗ്രാമമായിരുന്നു. ഇപ്പോള്‍ കേരളത്തിലെമ്പാടും വലിച്ചുവാരിയിട്ടിരിക്കുന്ന മുറികള്‍ക്കുള്ള കളിയാക്കിപ്പേരും അതാണ്.  ഒരുപാട് കളിയാക്കാനും ചിരിക്കാനും വരട്ടെ- ഓരോ ഗ്രാമങ്ങളും പട്ടണങ്ങളും ഓരോ ഞെളിയന്‍പറമ്പുകളായി മാറിക്കൊണ്ടിരിക്കുകയാണ്.


സമ്പന്ന യൂറോപ്യന്‍ രാജ്യങ്ങളുടെ കണക്കില്‍ അവരുടെ നാട്ടിലെ കുതിരച്ചാണകം മുതല്‍ ഉപയോഗശൂന്യമായ കമ്പ്യൂട്ടറുകളും കപ്പലുകളും വരെ  തള്ളാന്‍ പറ്റിയ  ഒരു വലിയ ഞെളിയന്‍പറമ്പാണ് ഇന്ത്യ.


കുറച്ചു വര്‍ഷം മുന്‍പ് ഒരു പ്രദേശത്തുകൂടി ബസില്‍ പോകുമ്പോള്‍ ആളുകളെല്ലാം മൂക്കുപൊത്തി. വാസനപ്പടി എന്നാണ് സ്ഥലത്തിന്റെ വിളിപേര് എന്ന് കണ്ടക്ടര്‍ പറഞ്ഞു. അയല്‍ പ്രദേശങ്ങളിലെ വീടുകളില്‍ നിന്നുള്ള മാലിന്യങ്ങളും കോഴിക്കടകളിലെ അവശിഷ്ടങ്ങളും മറ്റും രായ്ക്ക് രാമാനം അവിടെ കൊണ്ടുവന്ന് തള്ളല്‍ പതിവാണെത്രേ. അതിലൂടെ പിന്നീട് യാത്ര ചെയ്യുമ്പോഴൊക്കെ ഉറക്കത്തിലാണെങ്കിലും വാസനപ്പടിയെത്തുമ്പോള്‍ വാസനകൊണ്ട് തിരിച്ചറിയുമായിരുന്നു. നാളുകള്‍ക്ക് ശേഷം കഴിഞ്ഞ മാസം ആ വഴി പോയി. ഓരോ പ്രദേശവും വാസനപ്പടിയായി മാറിയ നാറുന്ന കാഴ്ചയാണ് കാണേണ്ടിവന്നത്. 
 സ്വന്തം വീട്ടിലെ ചവറ് മറ്റുള്ളവനെക്കൊണ്ട് വാരിക്കാം എന്ന ചീഞ്ഞളിഞ്ഞ ചിന്ത ഏറ്റവും പെട്ടെന്ന് നീക്കി ആദ്യം മനസ് ശുദ്ധമാക്കുക. വേറെ നിവൃത്തിയില്ലാത്തതുകൊണ്ടാണ് പാവം കുടുംബശ്രീ സ്ത്രീകള്‍ നമ്മള്‍ നല്‍കുന്ന ചില്ലിക്കാശിന് മാലിന്യം കോരുന്നത്.അവരും നമ്മളെപ്പോലെ ചങ്കും കരളുമുള്ള മനുഷ്യരല്ലേ. ഈ പോസ്റ്റിനൊപ്പം ചേര്‍ത്തിരിക്കുന്ന ചിത്രത്തിലെ നടികളുടെത്് പോലെ സുന്ദരവും സുരഭിലവുമൊന്നുമല്ല അവരുടെ ജീവിതം. മാസം അമ്പത് രൂപ കൊടുക്കുന്നതിന്റെ അഹങ്കാരത്തിന് സകല ചപ്പും ചവറും അവരുടെ പെട്ടിയില്‍ തട്ടുന്നവരല്ലേ നമ്മളില്‍ ഭൂരിഭാഗം പേരും?
മാലിന്യങ്ങള്‍ സ്വന്തമായി സംസ്‌കരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ പലതുമുണ്ട്. വീട്ടിലെ മാലിന്യത്തില്‍ നിന്ന് പാചകവാതകവും വൈദ്യുതിയും ഉല്‍പ്പാദിപ്പിക്കലാണ് അതില്‍ പ്രധാനം. വീടും പറമ്പുമൊക്കെ ഉള്ളവര്‍ ആരാന്റെ പറമ്പിലും വഴിയരികിലും കൊണ്ടു തള്ളി തല്ലുവാങ്ങുന്നതിലും എത്രയോ നല്ലതാണ് അത് തെങ്ങിന്‍ ചുവട്ടില്‍ വളമായിട്ടാല്‍. കുടുംബമേള നടത്തലും പതാക ഉയര്‍ത്തലും മാത്രം അജണ്ടയാക്കിയ റെസിഡന്‍സ് അസോസിയേഷനുകള്‍ കൂടിയിരുന്നാലോചിച്ചാല്‍ പ്രാദേശികാടിസ്ഥാനത്തില്‍ ഈ പ്രശ്‌നത്തിന് പരിഹാരം കാണാം.

നിങ്ങള്‍ മാലിന്യ സംസ്‌കരണം വിജയകരമായി നടത്തുന്നയാളാണെങ്കില്‍, അത്തരം ആളുകളെയോ സംഘടനകളെയോ കുറിച്ച് അറിയുമെങ്കില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ എജ്യൂക്കേഷഷണല്‍ മള്‍ട്ടിമീഡിയാ റിസര്‍ച്ച് സെന്ററില്‍ വിവരമറിയിച്ചാല്‍ ഉപകാരമായേനെ. അവരത് ഡോക്യുമെന്ററി ആയി ചിത്രീകരിച്ച് ലോകത്തിന് മുന്‍പില്‍ പരിചയപ്പെടുത്തും. വിലാസം


Educational Multimedia Research Centre


University of Calicut

Calicut University PO

673636

ഫോണ്‍: 9446389502

emmrccalicut@yahoo.co.in



കഴിഞ്ഞ പോസ്റ്റില്‍ വിവരിച്ച റഫീഖിന്റെ ചികില്‍സക്ക് ഇനിയും പണം ആവശ്യമുള്ളതുകൊണ്ട് അത് കൂടുതല്‍ ആളുകള്‍ കാണട്ടേ എന്നു കരുതിയാണ് പുതിയ പോസ്റ്റ്  വൈകിച്ചത്
കഴിഞ്ഞ പോസ്റ്റ് വായിക്കാത്തവര്‍ വായിക്കുമല്ലോ, പണം എത്തിക്കാന്‍ കഴിവുള്ളവര്‍ അതും ചെയ്യുമല്ലോ

നന്ദി

Saturday, November 6, 2010

നണ്ടന്‍കിഴായയിലെ വിളക്ക് അണയാതിരിക്കട്ടെ...

റഫീഖ് മാഷ് കുട്ടികള്‍ക്കൊപ്പം

ഒരു നാടിന് മുഴുവന്‍ വെളിച്ചമേകുന്ന ഒരേയൊരു വിളക്ക് എണ്ണ വറ്റി അണയാന്‍ ആയുന്നു എന്നു കേട്ടാല്‍ ഏതു മനുഷ്യസ്നേഹിക്കാണ് അടങ്ങിയിരിക്കാനാവുക?
എണ്ണ പകരാന്‍ നാടിനെ ഇരുട്ടില്‍ നിന്ന് മോചിപ്പിക്കാന്‍ നാം മല്‍സരിക്കും എന്ന് ഉറപ്പല്ലേ?
അങ്ങിനെയെങ്കില്‍ നണ്ടന്‍കിഴായ എന്ന പാലക്കാടന്‍ കുഗ്രാമത്തിന് നമ്മുടെ പിന്തുണ ആവശ്യമുണ്ട്. ആ നാടിന്റെ   പ്രകാശവും പ്രത്യാശയുമായ റഫീഖ് മാഷ് (28 വയസ്) എണ്ണ വറ്റാറായ വിളക്കുപോലെ വേദനയുടെ കൂരിരുള്‍ ചുഴിയിലുഴലുകയാണ്.
പത്താംക്ലാസില്‍ നാട്ടില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്കോടെ പാസായാണ് റഫീഖ് ഷൊര്‍ണൂര്‍ പോളി ടെക്നിക്കില്‍ ചേര്‍ന്നത്. അവിടെയും ഒന്നാമനായി മുന്നേറി. അതിനിടയിലെപ്പോഴോ വേദന അവനെ ഇടങ്കാലിട്ടു വീഴ്ത്തി. റുമത്തോയിഡ് ആര്‍ത്രൈറ്റിസ് രോഗമാണ് അവനെ കീഴ്പ്പെടുത്താന്‍ നോക്കിയത്. സന്ധികളിലെല്ലാം കൊല്ലുന്ന വേദന, എല്ലുകളെല്ലാം നുറുങ്ങുന്ന പോലെ. വരകളുടെയും കണക്കുകളുടെയും ക്ലാസ്മുറികള്‍ വിട്ട് മരുന്നുകളുടെയും സൂചികുത്തിന്റെയും കണക്കുകള്‍ മാത്രമുള്ള ഫിനോയില്‍ മണക്കുന്ന ആശുപത്രി മുറികളിലായി ജീവിതം. രോഗത്തെക്കാള്‍ കഠിനമായിരുന്നു പഠനം മുടങ്ങിയതിന്റെ വേദന. അല്‍പം ആശ്വാസമായപ്പോള്‍ അവന്‍ വീണ്ടും പോളിയിലേക്ക് വണ്ടി കയറി. ദുരിതങ്ങളും അവനു പിന്നാലെ... കാല്‍ നിലത്തുകുത്താന്‍ പറ്റാതായി. കോയമ്പത്തൂരിലെ ആശുപത്രിയില്‍   ശസ്ത്രക്രിയ നടത്തി- ചികില്‍സകളും മരുന്നുകളും തുടര്‍ന്നില്ലെങ്കില്‍ കാലുമുറിച്ചുമാറ്റേണ്ടി വരുമെന്ന് പറഞ്ഞു ഡോക്ടറന്‍മാര്‍. തുടര്‍ചികില്‍സകള്‍ നടത്താല്‍ ത്രാണിയില്ലായിരുന്നു വൈക്കോല്‍ കച്ചവടക്കാരന്‍ കമാലണ്ണന്റെ മകന്. ഉള്ളതെല്ലാം പെറുക്കിക്കൊടുത്ത് അവിടെ നിന്ന് പേരു വെട്ടിച്ച് പോന്നു. പാലക്കാട് പോളിയില്‍ ചേര്‍ന്ന് പഠനം പുനരാരംഭിക്കാന്‍ ശ്രമിച്ചു. അവനേക്കാളേറെ വാശിയായിരുന്നു അസുഖത്തിന്. തല്‍ക്കാലം വേദന ജയിച്ചു.  പക്ഷെ, ജീവിതം അസുഖക്കിടക്കയില്‍ ചുരുണ്ടുകൂടാനും ശപിച്ചുതീര്‍ക്കാനുമുള്ളതല്ലെന്ന് നിര്‍ബന്ധമുണ്ടായിരുന്നു റഫീഖിന്. ഊന്നുവടിയുടെ സഹായത്തോടെ വീട്ടിലേക്ക് വന്നപ്പോഴാണ് പഠിക്കാന്‍ ആഗ്രഹിച്ചിട്ടും അതിനു കഴിയാതെ പോയ അയല്‍പക്കത്തെ കുഞ്ഞനിയന്‍മാരെപ്പറ്റി ഓര്‍ത്തത്. അവരെ ഒപ്പം കൂട്ടി. മരുന്നുമേശയുടെ ഓരത്തിരുത്തി അവര്‍ക്ക് പാഠങ്ങള്‍ ചൊല്ലിപ്പഠിപ്പിച്ചു കൊടുത്തു. ഓണപ്പരീക്ഷക്ക് വട്ടപ്യൂജ്യം വാങ്ങി മണ്ടന്‍ വിളി കേട്ടു വന്ന പലരും ക്രിസ്തുമസ് പരീക്ഷയില്‍ മിടുക്കന്‍മാരും മിടുക്കികളുമായി, കൊല്ലപ്പരീക്ഷക്ക് കേമന്‍മാരായി. പഠിക്കാന്‍ ശേഷിയില്ലാതെ വര്‍ക്ഷാപ്പ് പണിക്കുപോകാന്‍ തുടങ്ങിയ പയ്യനായിരുന്നു റഫീഖിന്റെ ആദ്യ സ്റ്റുഡന്റ്. അവനിപ്പോള്‍ ബിരുദദാരി!റഫീഖ് പഠിപ്പിച്ചു വിട്ടവരില്‍ നാലുപേര്‍ ഇപ്പോള്‍ പഠിക്കുന്നത് വേദനകൊണ്ട് അവനെ വഴിമുടക്കിയ പാലക്കാട് പോളി ടെക്നിക്കില്‍.സേവനം റഫീഖിന് വേദനാസംഹാരിയായി. മരുന്നിന് വന്‍തുക ചിലവുണ്ടായിരുന്നു, അതിനിടെ വീണ്ടുമൊരു ഓപ്പറേഷനും വേണ്ടി വന്നു. അതോടെ കാര്യങ്ങള്‍ തീരെ വഷളായി. കാലുകളുടെ അവശേഷിച്ച സ്വാധീനശേഷിയും ഇല്ലാതായി.
ദൈവത്തിനു നന്ദി, അവന്റെ മനസ് ഉറപ്പിച്ചു നിര്‍ത്തിയതിന്.  ദുരിതവഴിയില്‍ വീണുപോയ അവനെ പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ പല നല്ല ശമരിയാക്കാരും വന്നു. പഠിക്കാന്‍ വന്ന കുട്ടികളില്‍ ചിലര്‍ കുഞ്ഞുകൈയില്‍ ചുരുട്ടിപ്പിടിച്ചുകൊണ്ടുവന്നു ചെറിയ ചില നോട്ടുകള്‍. തോല്‍ക്കാതെ മുന്നേറുന്ന അവന്റെ മനസിനെപ്പറ്റി മനോരമയിലും മാധ്യമത്തിലും വാര്‍ത്തകള്‍ വന്നു.മാഷിന്റെ ക്ലാസിലേക്ക് വരുന്ന കുട്ടികളെ ഉള്‍ക്കൊള്ളാന്‍ വീട്ടുചായ്പ്പിലെ ഒറ്റമുറി പോരാത്ത അവസ്ഥയായി. പ്രവൃത്തി സമയത്തിനു മുന്‍പും ശേഷവും സ്കൂളിലിരുത്തി ക്ലാസെടുത്തോളാന്‍ അനുമതി കൊടുത്തു വീടിനടുത്തുള്ള ആനക്കുഴിക്കാട് CHMKSM സ്കൂളധികൃതര്‍. റഫീഖിന് സന്തോഷമായി. ഒരു പക്ഷെ, തളര്‍ന്നുപോയ കാലുകള്‍ക്ക് സ്വാധീനശേഷി തിരിച്ചുകിട്ടിയാല്‍ പോലും അവന്‍ അത്ര മാത്രം സന്തോഷിക്കില്ലായിരുന്നു. കൂട്ടികള്‍ക്കൊപ്പം കളിയും ചിരിയുമായി കുറെ നാളുകള്‍, ഒരു പാട് സന്തോഷിക്കല്ലേ എന്നോര്‍മ്മപ്പെടുത്തിക്കൊണ്ട് ഇടക്കിടെ കുത്തിനോവിക്കുന്ന വേദന. അതിനിടെ നാട്ടിലെ ഒരുപാട് ചെറുപ്പക്കാരെ പി.എസ്.സി പരീക്ഷ എഴുതാന്‍ പ്രാപ്തരാക്കാന്‍ അവനായി. റഫീഖ് ആത്മവിദ്യാലയം എന്നും കുട്ടികള്‍ ബെസ്റ്റ് കോച്ചിംഗ് സെന്റര്‍ എന്നും വിളിക്കുന്ന അവരുടെ പള്ളിക്കൂടത്തില്‍ ഇപ്പോള്‍ 200ലേറെ കുട്ടികള്‍. പഠിക്കാനും പാടാനും പ്രസംഗിക്കാനും സര്‍വോപരി നല്ല മനുഷ്യരായി വളരാനും റഫീഖ് ഈ കുഞ്ഞുങ്ങളെ പ്രാപ്തരാക്കുന്നു.  ഊന്നുവടിമേല്‍ നടക്കുന്ന റഫീഖ് ആ നാട്ടുകാരെ കൈപിടിച്ച് നടത്തി.... നന്‍മയിലേക്ക് വിജയത്തിലേക്ക്..... നാട്ടിലെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രയോജനപ്പെടുന്ന നല്ലൊരു ഗ്രന്ഥശേഖരം സംഘടിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു റഫീഖ്
പക്ഷെ,   വേദന പിന്നെയും വാശിയിലാണ്. വീട്ടിലവശേഷിച്ച പണം മുഴുവന്‍ മരുന്നിനു ചിലവിട്ടുകഴിഞ്ഞു.  
കടുത്ത വേദനയുമായി രോഗക്കിടക്കയില്‍ പിടയുകയാണ് നണ്ടന്‍കിഴായയുടെ ഈ വിളക്ക്.കോയമ്പത്തൂരിലെ രാമകൃഷ്ണ ആശുപത്രിയിലെ  ഡോക്ടര്‍മാര്‍ ഇപ്പോഴൊരു ശസ്ത്രക്രിയ  നിര്‍ദേശിച്ചിട്ടുണ്ട്. ചെലവ് മൂന്നര ലക്ഷം രൂപ. ഈ അവസരത്തില്‍ റഫീഖിനെ സഹായിക്കുക എന്നത് നാം നേരത്തേ പറഞ്ഞതുപോലെ ഒരു നാടിന് വിളക്കുകൊളുത്തി നല്‍കലാണ്. ഈ നിര്‍ണായക ഘട്ടത്തില്‍ റഫീഖിന് താങ്ങുവടിയാവാന്‍ താങ്കള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ kudivellam@gmail.com എന്ന വിലാസത്തില്‍ എഴുതുക.  റഫീഖുമായി നേരില്‍ ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍   9349858225 എന്ന നമ്പറില്‍ വിളിക്കുക.   rafeek.bcc@gmail.com എന്നാണ് ഇ മെയില്‍ വിലാസം.ഇങ്ങിനെ ഒരു ബ്ലോഗ് പോസ്റ്റ് വരുമെന്ന് റഫീഖ് ഒരിക്കലും കരുതിക്കാണില്ല. അറിഞ്ഞിരുന്നെങ്കില്‍ അഭിമാനിയായ അവന്‍ സമ്മതിക്കുമോ എന്നും ഉറപ്പില്ല. പക്ഷെ, അവന് വേദനിക്കുമ്പോള്‍ പുളയേണ്ടത് നമ്മുടെ അഭിമാനമാണ്.  റഫീഖ് അസുഖക്കിടക്ക വിട്ടെഴുന്നേല്‍ക്കണമെന്ന് നമുക്ക് വാശിപിടിക്കണം, അതിന് നമ്മളാലാവുന്നതെല്ലാം ചെയ്യണം. നണ്ടന്‍കിഴായക്കുമാത്രമല്ല  ഈ നാടിനു മുഴുവന്‍ പ്രചോദനമായി അവന്‍ എന്നും തെളിഞ്ഞു കത്തണം. 

അദ്ദേഹത്തിന്റെ ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍ 
Rafeek NK
Account Number: 30968084386
SBI Muthalamada branch
Branch code: 11928

 റഫീഖിന്റെ ബ്ലോഗുകള്‍ സൌകര്യം പോലെ വായിക്കുക

Thursday, October 14, 2010

കുപ്പിവെള്ളം = പച്ചക്കള്ളം


ലോകമൊട്ടുക്കുമുള്ള ആയിരക്കണക്കിന് ബ്ലോഗര്‍മാര്‍ ഒക്ടോബര്‍ 15 ബ്ലോഗ് ആക്ഷന്‍ ഡേ ആചരിക്കുകയാണ്
ജലവുമായി ബന്ധപ്പെട്ട കുറിപ്പുകളും ചിത്രങ്ങളും വീഡിയോകളും ബ്ലോഗില്‍ പോസ്റ്റ് ചെയ്യുവാനാണ് ആഹ്വാനം അതിന്റെ ഭാഗമാണ് ഈ പോസ്റ്റ്

                              
ഉള്ളില്‍ അരിച്ചു കയറുന്ന സുഖമുള്ള കുളിരായിരിന്നു വെള്ളം നമുക്ക്
പൊട്ടിച്ചിരിച്ചൊഴുകുന്ന ആറുകളും പതഞ്ഞൊഴുകുന്ന അരുവികളുമാണ്
വെള്ളമെന്ന് കേള്‍ക്കേ ആദ്യം മനസിലെത്തിയിരുന്നത്
ഇന്നോ? കഥയെല്ലാം മാറി
വെള്ളമെന്ന് പറയുമ്പോള്‍ കടകളില്‍ നിന്ന് 14 രൂപ കൊടുത്തുവാങ്ങുന്ന ഒരു കുപ്പി ദ്രാവകമാണ് നമുക്ക്
പാവപ്പെട്ട ജനതകളുടെ ജീവരക്തമൂറ്റി കുപ്പിയിലാക്കി വിറ്റ
അന്താരാഷ്ട്ര കുപ്പിവെള്ള ഭീമന്‍മാരെ തടിച്ചുകൊഴുപ്പിക്കാന്‍
തങ്ങള്‍ക്കാവും വിധം സഹായം ചെയ്യുന്നവരാണ് നാമോരുത്തരും.
വീട്ടില്‍ മധുരമൂറുന്ന ശുദ്ധജലം തരുന്ന കിണറുണ്ടെങ്കിലും
കുപ്പിവെള്ളം വാങ്ങിക്കുടിച്ചാലേ പലര്‍ക്കും ദാഹം മാറൂ
ആഗോളവത്കരണത്തെപ്പറ്റി ഘോരഘോരം പ്രസംഗിക്കണമെങ്കില്‍
ആഗോള ഭീകരന്റെ വെള്ളം കുടിച്ചാലേ പലര്‍ക്കും ആവേശം കിട്ടൂ
വാട്ടര്‍ അതോറിറ്റി കണക്ഷനുള്ള വീടുകളില്‍ ഒരു മാസം അടക്കേണ്ട നിരക്ക് മുപ്പതോ നാല്‍പതോ രൂപയാണ്-അതായത് രണ്ട് കുപ്പി വെള്ളത്തിന്റെ പണം.
ചില സമയത്ത് നൂല്‍പാമ്പ് മുതല്‍ മലമ്പാമ്പ് വരെ കിട്ടുമെന്നത് ശരി തന്നെ,
എന്നുവെച്ച് കാശ് കൊടുത്തുവാങ്ങുന്ന കുപ്പിവെള്ളം പരിശുദ്ധമാണെന്ന് വല്ല ഉറപ്പുമുണ്ടോ?
യാത്രക്കിടയില്‍ നമ്മള്‍ കുടിച്ച് വലിച്ചെറിയുന്ന കുപ്പികള്‍ പെറുക്കി അതില്‍ വീണ്ടും നിറച്ച്
വെള്ളം വിപണിയിലെത്തുന്നുണ്ട്. യാതൊരു ശാസ്ത്രീയ ശുചീകരണ രീതികളും സ്വീകരിക്കാതെ
മിനറല്‍ വാട്ടര്‍ എന്ന് അവകാശവാദത്തോടെ വെള്ളം വില്‍ക്കുന്നുണ്ട്.
അതി മാരകമായ രോഗങ്ങള്‍ക്ക് വഴിവെക്കുന്ന പല സാധ്യതകളും കുപ്പിവെള്ളശീലത്തിലുണ്ട്.
നിലവാരം കുറഞ്ഞ പെറ്റ് ബോട്ടിലുകളില്‍ വീണ്ടും വീണ്ടും വെള്ളം നിറക്കുന്നത് തന്നെ അപകടകാരണമാണ്.
കുപ്പിവെള്ളം വാങ്ങില്ലെന്ന് നാം തീരുമാനമെടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
നമ്മുടെ ഗ്രാമങ്ങളില്‍ നിന്ന് കോടിക്കണക്കിന് വെള്ളമാണ് കുപ്പിവെള്ളക്കമ്പനികള്‍ ഊറ്റുന്നത്
വെള്ളക്കമ്പനികള്‍ പ്രവര്‍ത്തനം തുടങ്ങി കുറച്ച് നാള്‍ കഴിയുമ്പോഴേക്കും
ജല സമൃദ്ധവും പച്ചപ്പു നിറഞ്ഞതുമായ ഗ്രാമങ്ങള്‍ വരള്‍ച്ചയുടെയും ജലക്ഷാമത്തിന്റെയും പിടിയിലാവും.
വെള്ളക്കൊള്ളക്കാര്‍ കോടികള്‍ കൊയ്യുമ്പോള്‍ പാവം ഗ്രാമവാസികള്‍ തൊണ്ട നനക്കാന്‍ പോലും തുള്ളിവെള്ളം ലഭിക്കാതെ ദുരിതത്തിലാവും
നമ്മുടെ നാടിന്റെ ജീവജലമൂറ്റുന്ന ഈ ചതിയന്‍മാരെ നമ്മുടെ കീശയിലെ പണം മുടക്കി പോഷിപ്പിക്കേണ്ടതുണ്ടോ എന്ന് ആലോചിക്കുക.

വീട്ടില്‍ നിന്ന് പുറത്തേക്ക് പോകുമ്പോള്‍ ഒരു ബാഗ് കൂടെക്കരുതുന്നത് ശീലമാക്കുക.അതിനുള്ളില്‍ വെള്ളവും കരുതുക. വിരുന്നു പോകുന്ന വീടുകളില്‍, സന്ദര്‍ശിക്കുന്ന ഓഫീസുകളില്‍ നിന്ന്
ശുദ്ധീകരിച്ച വെള്ളം ലഭിക്കുമെങ്കില്‍ അത് ശേഖരിക്കുന്നതില്‍ ഒരു മാനക്കേടും വിചാരിക്കേണ്ടതില്ല.