Friday, January 21, 2011

അമല്‍ നീരദേ, അസിമാനന്ദ് എന്നപേരില്‍ സിനിമയെടുക്കാമോ?

അമല്‍ നീരദിന്റെ അന്‍വര്‍ സിനിമയില്‍ പൃഥിരാജ്

  സത്യം എന്നും അമല്‍നീരദിന്റെ സിനിമ പോലെയാണ്-എന്നുവെച്ചാല്‍ കോപ്പിയടി എന്നല്ല, പക്കാ സ്ലോ മോഷന്‍..........

ഹിന്ദുഛായയുള്ള മുസ്ലിം പുരുഷന്‍ എന്നൊരു ഞെട്ടിപ്പിക്കുന്ന മനോഹാരിതയുള്ള കഥയെഴുതിയിട്ടുണ്ട് ഇന്ദുമേനോന്‍-മാലേഗാവിലും അജ്മീരിലും മക്കാ മസ്ജിദിലും
മരണപ്പൊട്ടീരുകള്‍ നടക്കുന്നതിന് വളരെമുമ്പായിരുന്നു അത്. ബോംബ് പൊട്ടിയതിനു പിന്നാലെ   മാലേഗാവിലെയും ഹൈദരാബാദിലെയുമെല്ലാം കുണ്ടനിടവഴികളില്‍ കബാബ് കഴിച്ചും കബടി കളിച്ചും നടന്ന ചെക്കന്‍മാരെ മുഴുവന്‍ തൂക്കിയെടുത്തു കൊണ്ടുപോയി ഗരുഡന്‍ തൂക്കം നടത്തി  പോലീസ്.ഞങ്ങള്‍ നിരപരാധിയാണ് എന്ന്  ബോംബുപൊട്ടുന്നതിനേക്കാള്‍ വലിയ ഒച്ചയില്‍ കരഞ്ഞുവിളിച്ചെങ്കിലും ആ 'ഭീകരരുടെ' വാക്കുകള്‍ ആരും ചെവിയിലെടുത്തില്ല.  എന്‍.ഡി.ടി.വിയിലിരുന്ന് നീരാറാഡിയക്ക് വേണ്ടി ചമ്മന്തിയരക്കുന്ന  കൊച്ചമ്മ മുതല്‍  ഇന്ത്യാവിഷന്റെ ചിലവില്‍ പത്രങ്ങളുടെ ജാതി സെന്‍സസെടുക്കുന്ന വാരാന്ത്യക്കാരന്‍ വക്കീലുവരെ ഈ തെമ്മാടികളെ ചീത്തവിളിച്ചു. പലസ്തീനില്‍ ഇസ്രയേല് ചെയ്യുന്നത് പോലെ ചെയ്താലേ ഈ കാക്കാന്‍മാര്‍ പാഠം പഠിക്കൂ എന്ന് പല്ലു ഞെരിച്ചു. ദേശസ്നേഹത്തിന്റെ ഹോള്‍സെയില്‍ വ്യാപാരികളായ കാവിപ്പട ആവുംവിധമെല്ലാം വിഷം തുപ്പി. ഈ സമുദായത്തെ വേട്ടയാടരുതേ എന്ന് പറയാന്‍ അധികം കവികളൊന്നും ഉണ്ടായില്ല. ധൈര്യപ്പെട്ട് വന്ന മഹേഷ് ഭട്ട് മുതല്‍ മണമ്പൂര്‍ രാജന്‍ബാബു വരെയുള്ളവരെ നാടിനെ ഒറ്റുകൊടുക്കുന്ന നെറികെട്ടവരുടെ പട്ടികയില്‍ പെടുത്തി നാണംകെടുത്തി. നാട്ടിലെ കാക്കാമാരാവട്ടെ പുലര്‍ച്ചെ കിട്ടുന്ന പത്രങ്ങളില്‍ വരുന്ന പുലയാട്ട് പേടിച്ച് സുബഹിക്ക് പോലും പോവാതെയായി. നാലാള് കൂടുന്നിടത്തെല്ലാം അപരാധ ബോധം മൂത്ത് തലതാഴ്ത്തി നടക്കുന്ന വര്‍ഗമായി മാറി അവര്‍.
പത്രലേഖകര്‍ അവരുടെ മനസില്‍ തോന്നുന്ന സ്ഥലങ്ങളിലെല്ലാം ഭീകരാക്രമണങ്ങളുണ്ടാക്കി. കാണുന്ന താടിക്കാരെയെല്ലാം പിടിച്ച് കൊടുംഭീകരരാക്കി. മുട്ടിനു താഴെ ഇറക്കമുള്ള ജുബ്ബകള്‍ ഇടാന്‍ ആളില്ലാതെ കടകളില്‍ കെട്ടിപ്പഴകി.  കുര്‍താ പൈജാമ ഇട്ടുനടന്നവരെ നാട്ടുകാര്‍ വളഞ്ഞുവെച്ച് കയ്യോടെ പോലീസിലേല്‍പ്പിച്ചു. ന്യൂനപക്ഷ ഭീകരതയെപ്പറ്റിയുള്ള മുഴുനീള പരമ്പരകളുമായി പത്രങ്ങളും കവര്‍സ്റ്റോറികളുമായി വാരികകളും അരങ്ങ് കൊഴുപ്പിച്ചു. ഗ്രാമീണ കേരളത്തിന്റെ ചലചിത്രകാരന്‍ എന്നൊക്കെ വിശേഷിപ്പിക്കുന്ന സത്യന്‍ അന്തിക്കാടുപോലും സിനിമകളില്‍ ഇല്ലാത്ത കലാപങ്ങള്‍ കുത്തിത്തിരുകി മലയാളി മനസില്‍ വിഷം കലക്കി. ഇംഗ്ലീഷ് സിനിമകളുടെ മിമിക്രി ഒരു കലയാക്കി മാറ്റിയ (കോപ്പിയടി എന്നാണ് ഇവിടെ ഉദ്ദേശിച്ചത്) പുതുതലമുറ സംവിധായകന്‍ അമല്‍ നീരദ് ഒരു മുസ്ലിം വിരുദ്ധ ഇംഗ്ലീഷ് സിനിമയെ വേരോടെ പിഴുതെടുത്ത് മലയാള മണ്ണില്‍ നട്ട് ഭീകരതാ വിരുദ്ധ  സാംസ്കാരിക റാലിയിലെ ദീപശിഖാ വാഹകനായി.

അന്തമറ്റ പീഡനങ്ങള്‍ക്കും ചീത്തവിളികള്‍ക്കും തല്ലിച്ചതപ്പുകള്‍ക്കുമൊടുവില്‍ സത്യം പുറത്തുവരുന്നു. അമല്‍ നീരദിന്റെ സിനിമയില്‍ വയസായ തടവുപുള്ളിക്ക് വെള്ളം കൊടുക്കുന്ന, അയാളുടെ ചോറുതട്ടിയിടുന്നവരുമായി തല്ലുകൂടുന്ന അന്‍വറിനെപ്പോലെ ഹൈദരാബാദ് ജയിലിലെ സഹതടവുകാരനായിരുന്ന അസീമാനന്ദ സ്വാമിക്ക് വെള്ളവും കഞ്ഞിയും വിളമ്പിക്കൊടുക്കുന്നു കലീം എന്ന ചെറുപ്പക്കാരന്‍.-മനസാ വാചാ കര്‍മണാ അറിഞ്ഞിട്ടില്ലാത്ത ബോംബ് സ്ഫോടനത്തില്‍ പ്രതിചേര്‍ക്കപ്പെട്ട് തടവറയിലാക്കപ്പെട്ടവന്‍. അവന്റെ നന്‍മ കണ്ട് മനസലിഞ്ഞ്  സ്വാമി വെളിപ്പെടുത്തുന്നു ബോംബിന്റെ യഥാര്‍ഥ ഉറവിടമേതെന്ന്. മുസ്ലിംഛായയുള്ള  ഹിന്ദുത്വഭീകരര്‍!  ഭീകരന്‍മാരുടെ താടിയും തൊപ്പിയുമെല്ലാം വെപ്പായിരുന്നു. സ്വാതന്ത്യ്രത്തിനു മുന്‍പേ ഇന്ത്യയില്‍ കലാപങ്ങള്‍ക്ക് തീ കൊളുത്തിയ, രാഷ്ട്രപിതാവിന്റെ ജീവനെടുത്ത, ബാബറിപ്പള്ളി തല്ലിപ്പൊളിച്ച, ബോംബെ നഗരം ചുട്ടെരിച്ച, ഭ്രൂണത്തെ ശൂലത്തില്‍ കുത്തിയെടുത്ത അതേ ബുദ്ധികേന്ദ്രങ്ങളായിരുന്നു ഈ സ്ഫോടനങ്ങള്‍ക്ക് പിന്നിലെന്ന്.
ഒരുപാട് ചെറുപ്പക്കാര്‍ തല്ലുകൊണ്ടത് (ചെറുപ്പക്കാര്‍ മാത്രമോ എഴുന്നേറ്റ് നടക്കാന്‍ വയ്ക്കാത്ത പടുവൃദ്ധന്‍മാരെപ്പോലും ഭീകരവാദികള്‍ എന്ന് വിളിച്ച് ഇടിച്ചുപിഴിഞ്ഞു) മിച്ചം. അവരുടെ കുടുംബങ്ങള്‍ പേടിയുടെ പെരുമഴയില്‍ കുത്തിയൊലിച്ചുപോയത് മിച്ചം. അവരുടെ നഷ്ടപ്പെട്ട ഇന്നലെകളെ ആരു മടക്കി നല്‍കും? സകല അഴിമതികളും കള്ളത്തരങ്ങളും പുറത്തുകൊണ്ടുവരുന്ന പുലികള്‍ എന്ന് വീമ്പടിച്ച് നടക്കുന്ന പത്രക്കാര്‍ അവരെഴുതിപ്പിടിപ്പിച്ച മാപ്പര്‍ഹിക്കാത്ത വിദ്വേഷ കഥകള്‍ തെറ്റായിരുന്നു എന്ന് സമ്മതിക്കാന്‍ ആര്‍ജവം കാണിക്കുമോ?
കൊച്ചിയില്‍ തമ്പടിച്ചിരിക്കുന്ന മുസ്ലിം ഭീകരസംഘത്തെപ്പറ്റി സിനിമ പിടിച്ച് മലയാളിയുടെ ഖല്‍ബില്‍ സംശയത്തിന്റെയും വെറുപ്പിന്റെയും തീ പടര്‍ത്തിയ അമല്‍ നീരദ് അസിമാനന്ദ് എന്നപേരില്‍ സിനിമയെടുക്കാന്‍ ധൈര്യം കാണിക്കുമോ?

നടക്കുന്ന കാര്യമല്ല അതൊന്നും- വേണ്ട, സമ്മതിച്ചു. പക്ഷെ നാളെ നാട്ടിലൊരു   പടക്കമേറുണ്ടായാല്‍ അതിന്റെ പേരിലും ഈ നിരപരാധികളുടെ അടിവയറ്റിലേക്ക് മുട്ടുകാല് കയറ്റില്ലെന്ന് ഉറപ്പുനല്‍കാനെങ്കിലും ആരെങ്കിലുമുണ്ടോ ഈ ജനാധിപത്യ രാഷ്ട്രത്തില്‍?


ബോംബ് വെച്ച് തകര്‍ത്ത് നാട് കുട്ടിച്ചോറാക്കി മുതലെടുക്കാന്‍ ഒരുമ്പിട്ടിറങ്ങിയവര്‍ ഒന്നോര്‍ക്കുക:

പൊട്ടുന്നത് പച്ചബോംബായാലും കാവിബോംബായാലും ചുമന്നബോംബായാലും മരിക്കുന്നത് മനുഷ്യരാണ്, അവരുടെ രക്തത്തിന് ഒരേ നിറമാണ്





Monday, January 3, 2011

കുട്ടികളോട് പറയുക ഈ ഡോക്ടര്‍ അങ്കിളിനെപ്പറ്റി

ഡോ. ബിനായക് സെന്നിനെ ജയിലിലേക്ക് കൊണ്ടുപോകുന്നു
                             നുവരി4- ചെയ്ത നന്‍മയുടെ പേരില്‍ പഴികേള്‍ക്കേണ്ടി വരികയും ജീവപര്യന്തം ശിക്ഷക്ക് വിധിക്കപ്പെടുകയും ചെയ്ത ഡോ. ബിനായക് സെന്നിന്റെ 61st പിറന്നാളാണിന്ന്.
എന്താണ് ആ മനുഷ്യന്‍ ചെയ്ത തെറ്റ്? എന്നും ചൂഷണത്തിന്റെ ഇരകളായിരുന്ന ആദിവാസികളെ അടിമത്വത്തില്‍ നിന്നും അജ്ഞതയില്‍ നിന്നും മോചിപ്പിക്കാന്‍ ശ്രമിച്ചു, സമൂഹത്തെ ഭയത്തില്‍ നിന്നും വിശപ്പില്‍ നിന്നും കരകയറ്റാന്‍ ശ്രമിച്ചു,നീതി നിര്‍വഹണം എന്ന പേരില്‍ നടന്ന അനീതികള്‍ക്കെതിരെ ശബ്ദമുയര്‍ത്തി...


കണ്‍മുന്നില്‍ നടക്കുന്ന അഴിമതികളും അനീതികളും കണ്ടില്ലെന്ന് നടിച്ച് നമ്മള്‍ മൂടിപ്പുതച്ചുറങ്ങിയ രാപ്പകലുകളില്‍ മുറിവേറ്റവര്‍ക്കൊപ്പം കൂട്ടിരിക്കുകയായിരുന്നു ഈ മനുഷ്യന്‍


പാവങ്ങളെ സഹായിക്കാനും അവരുടെ മുറിവുവെച്ചുകെട്ടാനും നടന്ന നേരത്ത് നാട്ടിലൊരു  സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രി പണിത് രോഗികളെ പിഴിഞ്ഞ് കാശുവാങ്ങിയിരുന്നെങ്കില്‍
ഒരു കോടതിയും ഡോക്ടറെ കുറ്റക്കാരനെന്ന് വിധിക്കില്ലായിരുന്നു. കള്ളായും കരിമീനായും കറന്‍സിയായും കൈക്കൂലി വാങ്ങിയിരുന്നെങ്കില്‍ ഒരു പോലീസിനെയും പട്ടാളത്തെയും പേടിക്കാതെ സര്‍ക്കാര്‍ സര്‍വീസില്‍ മരിക്കുവോളം  സേവനം ചെയ്യാമായിരുന്നു.

സമ്പന്നതയുടെ മടിത്തട്ടില്‍ ജനിച്ചു വളര്‍ന്ന, പഠിച്ച ക്ലാസുകളിലും എഴുതിയ പരീക്ഷകളിലും എന്നും ഒന്നാമനായി വിജയിച്ച ബിനായക് തിരഞ്ഞെടുത്ത വഴി ഒരു പോരാളിയുടെതായിരുന്നു.

അഴിമതിയില്‍ മുങ്ങിക്കുളിച്ച ഈ രാജ്യത്തെ നിയമസംവിധാനത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് ഈ നല്ല ശമരിയാക്കാരന്‍.
രാജ്യത്തെ ഒറ്റു കൊടുക്കുന്നവര്‍, വിറ്റുതുലക്കുന്നവര്‍, കത്തിച്ചു ചാമ്പലാക്കുന്നവര്‍, ജഡ്ജിപ്പണിയുടെ മറവില്‍ റിയല്‍ എസ്‌റ്റേറ്റ്  നടത്തുന്നവര്‍- ഇക്കൂട്ടരെ പോറല്‍ പോലും ഏല്‍പ്പിക്കാതെ പരിപാലിക്കുന്ന നിയമസംവിധാനം ബിനായക് ഡോക്ടറെ രാജ്യദ്രോഹിയായി കണക്കായതില്‍ അല്‍ഭുതപ്പെടാന്‍ എന്തിരിക്കുന്നു?


നമുക്കുവേണ്ടി, നാം ഓരോരുത്തരുടെയും പ്രതിനിധിയായി അനീതിക്കും ചൂഷണത്തിനും എതിരെ പടപൊരുതിയ ഈ മനുഷ്യനുവേണ്ടി ദയവായി ഇന്ന് അല്‍പ സമയം നമ്മള്‍ ചിലവഴിക്കുക. നന്‍മയുടെ പര്യായമായ ഈ ഡോക്ടര്‍ അങ്കിളിനെക്കുറിച്ച് നമ്മുടെ വീട്ടിലുള്ള/വീടിനടുത്തുള്ള/ സ്‌കൂളിലുള്ള കുട്ടികളോട് അല്‍പ സമയം സംസാരിക്കുക.


ബിനായക് സെന്നിനെ കുറിച്ചുള്ള സാമാന്യ വിവരങ്ങള്‍  http://freebinayak.wordpress.com    എന്ന ബ്ലോഗില്‍ലഭ്യമാണ്. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ പിന്തുണ അറിയിക്കുവാനും ആശംസ നേരുവാനും താല്‍പര്യമുള്ളവര്‍ക്ക്


 Dr.Binayak Sen
Central Jail, Raipur

Chhathisgarh,
492001   എന്ന വിലാസത്തില്‍ എഴുതാം. ജയിലിലെ നിയന്ത്രണങ്ങളും കത്തുകളുടെ എണ്ണക്കൂടുതലും കാരണം എല്ലാവര്‍ക്കും മറുപടി നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞെന്നു വരില്ല. പക്ഷെ താന്‍ ചെയ്ത നന്‍മയെ പിന്തുണക്കുന്ന ഒരു സമൂഹം ജയിലിനു പുറത്ത് തന്നെ കാത്തിരിക്കുന്നു എന്ന മഹിതമായ സന്ദേശം അദ്ദേഹത്തിനു നല്‍കാന്‍ നമ്മളയക്കുന്ന രണ്ടു വരി കത്തുകള്‍ ഉപകരിക്കുക തന്നെ ചെയ്യും.