Friday, December 17, 2010

ഞെളിയന്‍ പറമ്പ്...

കുടുംബശ്രീ സ്ത്രീകളുടെ ജീവിതം പറയുന്ന പെണ്‍പട്ടണം എന്ന സിനിമയില്‍ നിന്ന്‌

ഞെളിയന്‍ പറമ്പ്
മൂക്കുപൊത്തിക്കൊണ്ടാവും ഒരുപക്ഷെ പലരും ഈ പേര് വായിക്കുക.

സ്വന്തം നാടിനു തൊട്ടടുത്ത ഗ്രാമത്തിന്റെ പേരറിയാത്തവര്‍ക്കുപോലുമറിയാം ഞെളിയന്‍പറമ്പ്, വിളപ്പില്‍ശാല, ലാലൂര്‍ തുടങ്ങിയ സ്ഥലനാമങ്ങള്‍. നഗരത്തിന്റെ പണക്കാര്‍ക്ക് ഇറച്ചിയും മീനും തിന്ന് എച്ചില്‍ വലിച്ചെറിയുന്നത് ഈ സാധുഗ്രാമങ്ങളുടെ നെഞ്ചിലേക്കാണ്.  സാനിറ്ററി നാപ്കിനും കുട്ടികളുടെ ഡയപ്പറും മുതല്‍ പ്ലാസ്റ്റിക് മാലിന്യങ്ങളും അറവുമാലിന്യങ്ങളുമെല്ലാം  കവറിലിട്ട് പറമ്പുകളിലും തോടുകളിലും തള്ളി മാന്യരും വൃത്തിപ്രാസംഗികരുമായി നടക്കുകയാണല്ലോ നമ്മള്‍. നമ്മുടെ എച്ചില്‍കൂനകള്‍ ചുമക്കാന്‍ വിധിക്കപ്പെട്ട ഇവിടുത്തെ പാവം മനുഷ്യര്‍ എങ്ങിനെ ജീവിക്കുന്നുവെന്ന് എത്രപേര്‍ ചിന്തിക്കുന്നുണ്ട്?

ഞെളിയന്‍പറമ്പ് എന്നത് കോഴിക്കോട് നഗരത്തിന് തൊട്ടുരുമിക്കിടക്കുന്ന ഒരു ഗ്രാമമായിരുന്നു. ഇപ്പോള്‍ കേരളത്തിലെമ്പാടും വലിച്ചുവാരിയിട്ടിരിക്കുന്ന മുറികള്‍ക്കുള്ള കളിയാക്കിപ്പേരും അതാണ്.  ഒരുപാട് കളിയാക്കാനും ചിരിക്കാനും വരട്ടെ- ഓരോ ഗ്രാമങ്ങളും പട്ടണങ്ങളും ഓരോ ഞെളിയന്‍പറമ്പുകളായി മാറിക്കൊണ്ടിരിക്കുകയാണ്.


സമ്പന്ന യൂറോപ്യന്‍ രാജ്യങ്ങളുടെ കണക്കില്‍ അവരുടെ നാട്ടിലെ കുതിരച്ചാണകം മുതല്‍ ഉപയോഗശൂന്യമായ കമ്പ്യൂട്ടറുകളും കപ്പലുകളും വരെ  തള്ളാന്‍ പറ്റിയ  ഒരു വലിയ ഞെളിയന്‍പറമ്പാണ് ഇന്ത്യ.


കുറച്ചു വര്‍ഷം മുന്‍പ് ഒരു പ്രദേശത്തുകൂടി ബസില്‍ പോകുമ്പോള്‍ ആളുകളെല്ലാം മൂക്കുപൊത്തി. വാസനപ്പടി എന്നാണ് സ്ഥലത്തിന്റെ വിളിപേര് എന്ന് കണ്ടക്ടര്‍ പറഞ്ഞു. അയല്‍ പ്രദേശങ്ങളിലെ വീടുകളില്‍ നിന്നുള്ള മാലിന്യങ്ങളും കോഴിക്കടകളിലെ അവശിഷ്ടങ്ങളും മറ്റും രായ്ക്ക് രാമാനം അവിടെ കൊണ്ടുവന്ന് തള്ളല്‍ പതിവാണെത്രേ. അതിലൂടെ പിന്നീട് യാത്ര ചെയ്യുമ്പോഴൊക്കെ ഉറക്കത്തിലാണെങ്കിലും വാസനപ്പടിയെത്തുമ്പോള്‍ വാസനകൊണ്ട് തിരിച്ചറിയുമായിരുന്നു. നാളുകള്‍ക്ക് ശേഷം കഴിഞ്ഞ മാസം ആ വഴി പോയി. ഓരോ പ്രദേശവും വാസനപ്പടിയായി മാറിയ നാറുന്ന കാഴ്ചയാണ് കാണേണ്ടിവന്നത്. 
 സ്വന്തം വീട്ടിലെ ചവറ് മറ്റുള്ളവനെക്കൊണ്ട് വാരിക്കാം എന്ന ചീഞ്ഞളിഞ്ഞ ചിന്ത ഏറ്റവും പെട്ടെന്ന് നീക്കി ആദ്യം മനസ് ശുദ്ധമാക്കുക. വേറെ നിവൃത്തിയില്ലാത്തതുകൊണ്ടാണ് പാവം കുടുംബശ്രീ സ്ത്രീകള്‍ നമ്മള്‍ നല്‍കുന്ന ചില്ലിക്കാശിന് മാലിന്യം കോരുന്നത്.അവരും നമ്മളെപ്പോലെ ചങ്കും കരളുമുള്ള മനുഷ്യരല്ലേ. ഈ പോസ്റ്റിനൊപ്പം ചേര്‍ത്തിരിക്കുന്ന ചിത്രത്തിലെ നടികളുടെത്് പോലെ സുന്ദരവും സുരഭിലവുമൊന്നുമല്ല അവരുടെ ജീവിതം. മാസം അമ്പത് രൂപ കൊടുക്കുന്നതിന്റെ അഹങ്കാരത്തിന് സകല ചപ്പും ചവറും അവരുടെ പെട്ടിയില്‍ തട്ടുന്നവരല്ലേ നമ്മളില്‍ ഭൂരിഭാഗം പേരും?
മാലിന്യങ്ങള്‍ സ്വന്തമായി സംസ്‌കരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ പലതുമുണ്ട്. വീട്ടിലെ മാലിന്യത്തില്‍ നിന്ന് പാചകവാതകവും വൈദ്യുതിയും ഉല്‍പ്പാദിപ്പിക്കലാണ് അതില്‍ പ്രധാനം. വീടും പറമ്പുമൊക്കെ ഉള്ളവര്‍ ആരാന്റെ പറമ്പിലും വഴിയരികിലും കൊണ്ടു തള്ളി തല്ലുവാങ്ങുന്നതിലും എത്രയോ നല്ലതാണ് അത് തെങ്ങിന്‍ ചുവട്ടില്‍ വളമായിട്ടാല്‍. കുടുംബമേള നടത്തലും പതാക ഉയര്‍ത്തലും മാത്രം അജണ്ടയാക്കിയ റെസിഡന്‍സ് അസോസിയേഷനുകള്‍ കൂടിയിരുന്നാലോചിച്ചാല്‍ പ്രാദേശികാടിസ്ഥാനത്തില്‍ ഈ പ്രശ്‌നത്തിന് പരിഹാരം കാണാം.

നിങ്ങള്‍ മാലിന്യ സംസ്‌കരണം വിജയകരമായി നടത്തുന്നയാളാണെങ്കില്‍, അത്തരം ആളുകളെയോ സംഘടനകളെയോ കുറിച്ച് അറിയുമെങ്കില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ എജ്യൂക്കേഷഷണല്‍ മള്‍ട്ടിമീഡിയാ റിസര്‍ച്ച് സെന്ററില്‍ വിവരമറിയിച്ചാല്‍ ഉപകാരമായേനെ. അവരത് ഡോക്യുമെന്ററി ആയി ചിത്രീകരിച്ച് ലോകത്തിന് മുന്‍പില്‍ പരിചയപ്പെടുത്തും. വിലാസം


Educational Multimedia Research Centre


University of Calicut

Calicut University PO

673636

ഫോണ്‍: 9446389502

emmrccalicut@yahoo.co.in



കഴിഞ്ഞ പോസ്റ്റില്‍ വിവരിച്ച റഫീഖിന്റെ ചികില്‍സക്ക് ഇനിയും പണം ആവശ്യമുള്ളതുകൊണ്ട് അത് കൂടുതല്‍ ആളുകള്‍ കാണട്ടേ എന്നു കരുതിയാണ് പുതിയ പോസ്റ്റ്  വൈകിച്ചത്
കഴിഞ്ഞ പോസ്റ്റ് വായിക്കാത്തവര്‍ വായിക്കുമല്ലോ, പണം എത്തിക്കാന്‍ കഴിവുള്ളവര്‍ അതും ചെയ്യുമല്ലോ

നന്ദി

Saturday, November 6, 2010

നണ്ടന്‍കിഴായയിലെ വിളക്ക് അണയാതിരിക്കട്ടെ...

റഫീഖ് മാഷ് കുട്ടികള്‍ക്കൊപ്പം

ഒരു നാടിന് മുഴുവന്‍ വെളിച്ചമേകുന്ന ഒരേയൊരു വിളക്ക് എണ്ണ വറ്റി അണയാന്‍ ആയുന്നു എന്നു കേട്ടാല്‍ ഏതു മനുഷ്യസ്നേഹിക്കാണ് അടങ്ങിയിരിക്കാനാവുക?
എണ്ണ പകരാന്‍ നാടിനെ ഇരുട്ടില്‍ നിന്ന് മോചിപ്പിക്കാന്‍ നാം മല്‍സരിക്കും എന്ന് ഉറപ്പല്ലേ?
അങ്ങിനെയെങ്കില്‍ നണ്ടന്‍കിഴായ എന്ന പാലക്കാടന്‍ കുഗ്രാമത്തിന് നമ്മുടെ പിന്തുണ ആവശ്യമുണ്ട്. ആ നാടിന്റെ   പ്രകാശവും പ്രത്യാശയുമായ റഫീഖ് മാഷ് (28 വയസ്) എണ്ണ വറ്റാറായ വിളക്കുപോലെ വേദനയുടെ കൂരിരുള്‍ ചുഴിയിലുഴലുകയാണ്.
പത്താംക്ലാസില്‍ നാട്ടില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്കോടെ പാസായാണ് റഫീഖ് ഷൊര്‍ണൂര്‍ പോളി ടെക്നിക്കില്‍ ചേര്‍ന്നത്. അവിടെയും ഒന്നാമനായി മുന്നേറി. അതിനിടയിലെപ്പോഴോ വേദന അവനെ ഇടങ്കാലിട്ടു വീഴ്ത്തി. റുമത്തോയിഡ് ആര്‍ത്രൈറ്റിസ് രോഗമാണ് അവനെ കീഴ്പ്പെടുത്താന്‍ നോക്കിയത്. സന്ധികളിലെല്ലാം കൊല്ലുന്ന വേദന, എല്ലുകളെല്ലാം നുറുങ്ങുന്ന പോലെ. വരകളുടെയും കണക്കുകളുടെയും ക്ലാസ്മുറികള്‍ വിട്ട് മരുന്നുകളുടെയും സൂചികുത്തിന്റെയും കണക്കുകള്‍ മാത്രമുള്ള ഫിനോയില്‍ മണക്കുന്ന ആശുപത്രി മുറികളിലായി ജീവിതം. രോഗത്തെക്കാള്‍ കഠിനമായിരുന്നു പഠനം മുടങ്ങിയതിന്റെ വേദന. അല്‍പം ആശ്വാസമായപ്പോള്‍ അവന്‍ വീണ്ടും പോളിയിലേക്ക് വണ്ടി കയറി. ദുരിതങ്ങളും അവനു പിന്നാലെ... കാല്‍ നിലത്തുകുത്താന്‍ പറ്റാതായി. കോയമ്പത്തൂരിലെ ആശുപത്രിയില്‍   ശസ്ത്രക്രിയ നടത്തി- ചികില്‍സകളും മരുന്നുകളും തുടര്‍ന്നില്ലെങ്കില്‍ കാലുമുറിച്ചുമാറ്റേണ്ടി വരുമെന്ന് പറഞ്ഞു ഡോക്ടറന്‍മാര്‍. തുടര്‍ചികില്‍സകള്‍ നടത്താല്‍ ത്രാണിയില്ലായിരുന്നു വൈക്കോല്‍ കച്ചവടക്കാരന്‍ കമാലണ്ണന്റെ മകന്. ഉള്ളതെല്ലാം പെറുക്കിക്കൊടുത്ത് അവിടെ നിന്ന് പേരു വെട്ടിച്ച് പോന്നു. പാലക്കാട് പോളിയില്‍ ചേര്‍ന്ന് പഠനം പുനരാരംഭിക്കാന്‍ ശ്രമിച്ചു. അവനേക്കാളേറെ വാശിയായിരുന്നു അസുഖത്തിന്. തല്‍ക്കാലം വേദന ജയിച്ചു.  പക്ഷെ, ജീവിതം അസുഖക്കിടക്കയില്‍ ചുരുണ്ടുകൂടാനും ശപിച്ചുതീര്‍ക്കാനുമുള്ളതല്ലെന്ന് നിര്‍ബന്ധമുണ്ടായിരുന്നു റഫീഖിന്. ഊന്നുവടിയുടെ സഹായത്തോടെ വീട്ടിലേക്ക് വന്നപ്പോഴാണ് പഠിക്കാന്‍ ആഗ്രഹിച്ചിട്ടും അതിനു കഴിയാതെ പോയ അയല്‍പക്കത്തെ കുഞ്ഞനിയന്‍മാരെപ്പറ്റി ഓര്‍ത്തത്. അവരെ ഒപ്പം കൂട്ടി. മരുന്നുമേശയുടെ ഓരത്തിരുത്തി അവര്‍ക്ക് പാഠങ്ങള്‍ ചൊല്ലിപ്പഠിപ്പിച്ചു കൊടുത്തു. ഓണപ്പരീക്ഷക്ക് വട്ടപ്യൂജ്യം വാങ്ങി മണ്ടന്‍ വിളി കേട്ടു വന്ന പലരും ക്രിസ്തുമസ് പരീക്ഷയില്‍ മിടുക്കന്‍മാരും മിടുക്കികളുമായി, കൊല്ലപ്പരീക്ഷക്ക് കേമന്‍മാരായി. പഠിക്കാന്‍ ശേഷിയില്ലാതെ വര്‍ക്ഷാപ്പ് പണിക്കുപോകാന്‍ തുടങ്ങിയ പയ്യനായിരുന്നു റഫീഖിന്റെ ആദ്യ സ്റ്റുഡന്റ്. അവനിപ്പോള്‍ ബിരുദദാരി!റഫീഖ് പഠിപ്പിച്ചു വിട്ടവരില്‍ നാലുപേര്‍ ഇപ്പോള്‍ പഠിക്കുന്നത് വേദനകൊണ്ട് അവനെ വഴിമുടക്കിയ പാലക്കാട് പോളി ടെക്നിക്കില്‍.സേവനം റഫീഖിന് വേദനാസംഹാരിയായി. മരുന്നിന് വന്‍തുക ചിലവുണ്ടായിരുന്നു, അതിനിടെ വീണ്ടുമൊരു ഓപ്പറേഷനും വേണ്ടി വന്നു. അതോടെ കാര്യങ്ങള്‍ തീരെ വഷളായി. കാലുകളുടെ അവശേഷിച്ച സ്വാധീനശേഷിയും ഇല്ലാതായി.
ദൈവത്തിനു നന്ദി, അവന്റെ മനസ് ഉറപ്പിച്ചു നിര്‍ത്തിയതിന്.  ദുരിതവഴിയില്‍ വീണുപോയ അവനെ പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ പല നല്ല ശമരിയാക്കാരും വന്നു. പഠിക്കാന്‍ വന്ന കുട്ടികളില്‍ ചിലര്‍ കുഞ്ഞുകൈയില്‍ ചുരുട്ടിപ്പിടിച്ചുകൊണ്ടുവന്നു ചെറിയ ചില നോട്ടുകള്‍. തോല്‍ക്കാതെ മുന്നേറുന്ന അവന്റെ മനസിനെപ്പറ്റി മനോരമയിലും മാധ്യമത്തിലും വാര്‍ത്തകള്‍ വന്നു.മാഷിന്റെ ക്ലാസിലേക്ക് വരുന്ന കുട്ടികളെ ഉള്‍ക്കൊള്ളാന്‍ വീട്ടുചായ്പ്പിലെ ഒറ്റമുറി പോരാത്ത അവസ്ഥയായി. പ്രവൃത്തി സമയത്തിനു മുന്‍പും ശേഷവും സ്കൂളിലിരുത്തി ക്ലാസെടുത്തോളാന്‍ അനുമതി കൊടുത്തു വീടിനടുത്തുള്ള ആനക്കുഴിക്കാട് CHMKSM സ്കൂളധികൃതര്‍. റഫീഖിന് സന്തോഷമായി. ഒരു പക്ഷെ, തളര്‍ന്നുപോയ കാലുകള്‍ക്ക് സ്വാധീനശേഷി തിരിച്ചുകിട്ടിയാല്‍ പോലും അവന്‍ അത്ര മാത്രം സന്തോഷിക്കില്ലായിരുന്നു. കൂട്ടികള്‍ക്കൊപ്പം കളിയും ചിരിയുമായി കുറെ നാളുകള്‍, ഒരു പാട് സന്തോഷിക്കല്ലേ എന്നോര്‍മ്മപ്പെടുത്തിക്കൊണ്ട് ഇടക്കിടെ കുത്തിനോവിക്കുന്ന വേദന. അതിനിടെ നാട്ടിലെ ഒരുപാട് ചെറുപ്പക്കാരെ പി.എസ്.സി പരീക്ഷ എഴുതാന്‍ പ്രാപ്തരാക്കാന്‍ അവനായി. റഫീഖ് ആത്മവിദ്യാലയം എന്നും കുട്ടികള്‍ ബെസ്റ്റ് കോച്ചിംഗ് സെന്റര്‍ എന്നും വിളിക്കുന്ന അവരുടെ പള്ളിക്കൂടത്തില്‍ ഇപ്പോള്‍ 200ലേറെ കുട്ടികള്‍. പഠിക്കാനും പാടാനും പ്രസംഗിക്കാനും സര്‍വോപരി നല്ല മനുഷ്യരായി വളരാനും റഫീഖ് ഈ കുഞ്ഞുങ്ങളെ പ്രാപ്തരാക്കുന്നു.  ഊന്നുവടിമേല്‍ നടക്കുന്ന റഫീഖ് ആ നാട്ടുകാരെ കൈപിടിച്ച് നടത്തി.... നന്‍മയിലേക്ക് വിജയത്തിലേക്ക്..... നാട്ടിലെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രയോജനപ്പെടുന്ന നല്ലൊരു ഗ്രന്ഥശേഖരം സംഘടിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു റഫീഖ്
പക്ഷെ,   വേദന പിന്നെയും വാശിയിലാണ്. വീട്ടിലവശേഷിച്ച പണം മുഴുവന്‍ മരുന്നിനു ചിലവിട്ടുകഴിഞ്ഞു.  
കടുത്ത വേദനയുമായി രോഗക്കിടക്കയില്‍ പിടയുകയാണ് നണ്ടന്‍കിഴായയുടെ ഈ വിളക്ക്.കോയമ്പത്തൂരിലെ രാമകൃഷ്ണ ആശുപത്രിയിലെ  ഡോക്ടര്‍മാര്‍ ഇപ്പോഴൊരു ശസ്ത്രക്രിയ  നിര്‍ദേശിച്ചിട്ടുണ്ട്. ചെലവ് മൂന്നര ലക്ഷം രൂപ. ഈ അവസരത്തില്‍ റഫീഖിനെ സഹായിക്കുക എന്നത് നാം നേരത്തേ പറഞ്ഞതുപോലെ ഒരു നാടിന് വിളക്കുകൊളുത്തി നല്‍കലാണ്. ഈ നിര്‍ണായക ഘട്ടത്തില്‍ റഫീഖിന് താങ്ങുവടിയാവാന്‍ താങ്കള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ kudivellam@gmail.com എന്ന വിലാസത്തില്‍ എഴുതുക.  റഫീഖുമായി നേരില്‍ ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍   9349858225 എന്ന നമ്പറില്‍ വിളിക്കുക.   rafeek.bcc@gmail.com എന്നാണ് ഇ മെയില്‍ വിലാസം.ഇങ്ങിനെ ഒരു ബ്ലോഗ് പോസ്റ്റ് വരുമെന്ന് റഫീഖ് ഒരിക്കലും കരുതിക്കാണില്ല. അറിഞ്ഞിരുന്നെങ്കില്‍ അഭിമാനിയായ അവന്‍ സമ്മതിക്കുമോ എന്നും ഉറപ്പില്ല. പക്ഷെ, അവന് വേദനിക്കുമ്പോള്‍ പുളയേണ്ടത് നമ്മുടെ അഭിമാനമാണ്.  റഫീഖ് അസുഖക്കിടക്ക വിട്ടെഴുന്നേല്‍ക്കണമെന്ന് നമുക്ക് വാശിപിടിക്കണം, അതിന് നമ്മളാലാവുന്നതെല്ലാം ചെയ്യണം. നണ്ടന്‍കിഴായക്കുമാത്രമല്ല  ഈ നാടിനു മുഴുവന്‍ പ്രചോദനമായി അവന്‍ എന്നും തെളിഞ്ഞു കത്തണം. 

അദ്ദേഹത്തിന്റെ ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍ 
Rafeek NK
Account Number: 30968084386
SBI Muthalamada branch
Branch code: 11928

 റഫീഖിന്റെ ബ്ലോഗുകള്‍ സൌകര്യം പോലെ വായിക്കുക

Thursday, October 14, 2010

കുപ്പിവെള്ളം = പച്ചക്കള്ളം


ലോകമൊട്ടുക്കുമുള്ള ആയിരക്കണക്കിന് ബ്ലോഗര്‍മാര്‍ ഒക്ടോബര്‍ 15 ബ്ലോഗ് ആക്ഷന്‍ ഡേ ആചരിക്കുകയാണ്
ജലവുമായി ബന്ധപ്പെട്ട കുറിപ്പുകളും ചിത്രങ്ങളും വീഡിയോകളും ബ്ലോഗില്‍ പോസ്റ്റ് ചെയ്യുവാനാണ് ആഹ്വാനം അതിന്റെ ഭാഗമാണ് ഈ പോസ്റ്റ്

                              
ഉള്ളില്‍ അരിച്ചു കയറുന്ന സുഖമുള്ള കുളിരായിരിന്നു വെള്ളം നമുക്ക്
പൊട്ടിച്ചിരിച്ചൊഴുകുന്ന ആറുകളും പതഞ്ഞൊഴുകുന്ന അരുവികളുമാണ്
വെള്ളമെന്ന് കേള്‍ക്കേ ആദ്യം മനസിലെത്തിയിരുന്നത്
ഇന്നോ? കഥയെല്ലാം മാറി
വെള്ളമെന്ന് പറയുമ്പോള്‍ കടകളില്‍ നിന്ന് 14 രൂപ കൊടുത്തുവാങ്ങുന്ന ഒരു കുപ്പി ദ്രാവകമാണ് നമുക്ക്
പാവപ്പെട്ട ജനതകളുടെ ജീവരക്തമൂറ്റി കുപ്പിയിലാക്കി വിറ്റ
അന്താരാഷ്ട്ര കുപ്പിവെള്ള ഭീമന്‍മാരെ തടിച്ചുകൊഴുപ്പിക്കാന്‍
തങ്ങള്‍ക്കാവും വിധം സഹായം ചെയ്യുന്നവരാണ് നാമോരുത്തരും.
വീട്ടില്‍ മധുരമൂറുന്ന ശുദ്ധജലം തരുന്ന കിണറുണ്ടെങ്കിലും
കുപ്പിവെള്ളം വാങ്ങിക്കുടിച്ചാലേ പലര്‍ക്കും ദാഹം മാറൂ
ആഗോളവത്കരണത്തെപ്പറ്റി ഘോരഘോരം പ്രസംഗിക്കണമെങ്കില്‍
ആഗോള ഭീകരന്റെ വെള്ളം കുടിച്ചാലേ പലര്‍ക്കും ആവേശം കിട്ടൂ
വാട്ടര്‍ അതോറിറ്റി കണക്ഷനുള്ള വീടുകളില്‍ ഒരു മാസം അടക്കേണ്ട നിരക്ക് മുപ്പതോ നാല്‍പതോ രൂപയാണ്-അതായത് രണ്ട് കുപ്പി വെള്ളത്തിന്റെ പണം.
ചില സമയത്ത് നൂല്‍പാമ്പ് മുതല്‍ മലമ്പാമ്പ് വരെ കിട്ടുമെന്നത് ശരി തന്നെ,
എന്നുവെച്ച് കാശ് കൊടുത്തുവാങ്ങുന്ന കുപ്പിവെള്ളം പരിശുദ്ധമാണെന്ന് വല്ല ഉറപ്പുമുണ്ടോ?
യാത്രക്കിടയില്‍ നമ്മള്‍ കുടിച്ച് വലിച്ചെറിയുന്ന കുപ്പികള്‍ പെറുക്കി അതില്‍ വീണ്ടും നിറച്ച്
വെള്ളം വിപണിയിലെത്തുന്നുണ്ട്. യാതൊരു ശാസ്ത്രീയ ശുചീകരണ രീതികളും സ്വീകരിക്കാതെ
മിനറല്‍ വാട്ടര്‍ എന്ന് അവകാശവാദത്തോടെ വെള്ളം വില്‍ക്കുന്നുണ്ട്.
അതി മാരകമായ രോഗങ്ങള്‍ക്ക് വഴിവെക്കുന്ന പല സാധ്യതകളും കുപ്പിവെള്ളശീലത്തിലുണ്ട്.
നിലവാരം കുറഞ്ഞ പെറ്റ് ബോട്ടിലുകളില്‍ വീണ്ടും വീണ്ടും വെള്ളം നിറക്കുന്നത് തന്നെ അപകടകാരണമാണ്.
കുപ്പിവെള്ളം വാങ്ങില്ലെന്ന് നാം തീരുമാനമെടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
നമ്മുടെ ഗ്രാമങ്ങളില്‍ നിന്ന് കോടിക്കണക്കിന് വെള്ളമാണ് കുപ്പിവെള്ളക്കമ്പനികള്‍ ഊറ്റുന്നത്
വെള്ളക്കമ്പനികള്‍ പ്രവര്‍ത്തനം തുടങ്ങി കുറച്ച് നാള്‍ കഴിയുമ്പോഴേക്കും
ജല സമൃദ്ധവും പച്ചപ്പു നിറഞ്ഞതുമായ ഗ്രാമങ്ങള്‍ വരള്‍ച്ചയുടെയും ജലക്ഷാമത്തിന്റെയും പിടിയിലാവും.
വെള്ളക്കൊള്ളക്കാര്‍ കോടികള്‍ കൊയ്യുമ്പോള്‍ പാവം ഗ്രാമവാസികള്‍ തൊണ്ട നനക്കാന്‍ പോലും തുള്ളിവെള്ളം ലഭിക്കാതെ ദുരിതത്തിലാവും
നമ്മുടെ നാടിന്റെ ജീവജലമൂറ്റുന്ന ഈ ചതിയന്‍മാരെ നമ്മുടെ കീശയിലെ പണം മുടക്കി പോഷിപ്പിക്കേണ്ടതുണ്ടോ എന്ന് ആലോചിക്കുക.

വീട്ടില്‍ നിന്ന് പുറത്തേക്ക് പോകുമ്പോള്‍ ഒരു ബാഗ് കൂടെക്കരുതുന്നത് ശീലമാക്കുക.അതിനുള്ളില്‍ വെള്ളവും കരുതുക. വിരുന്നു പോകുന്ന വീടുകളില്‍, സന്ദര്‍ശിക്കുന്ന ഓഫീസുകളില്‍ നിന്ന്
ശുദ്ധീകരിച്ച വെള്ളം ലഭിക്കുമെങ്കില്‍ അത് ശേഖരിക്കുന്നതില്‍ ഒരു മാനക്കേടും വിചാരിക്കേണ്ടതില്ല.

Wednesday, August 25, 2010

ഇയാള്‍ തൈവെച്ചത് കായ തിന്നാനല്ല


 പേങ്ങാട്ടിരി മുണ്ടന്‍
പത്തു പദ്ധതികള്‍ക്ക് തറക്കല്ലിടുന്ന നേതാവിനെ നമ്മള്‍ ജനസേവകന്‍ എന്ന് വിളിക്കും,
പത്തുരൂപാ ധര്‍മം കൊടുക്കുന്ന മുതലാളിയെ നമ്മള്‍ ദീനദയാലൂ എന്ന് വാഴ്ത്തും,
അങ്ങിനെയെങ്കില്‍ പത്ത് തലമുറകള്‍ക്ക് തണല്‍ വിരിച്ച ഒരു മനുഷ്യനെ എന്തുവിളിച്ചാല്‍ മതിയാവും? 

ഇക്കാലത്ത് ഒരു മരം നട്ടാല്‍ വലിയ വാര്‍ത്തയാണ്. പത്രങ്ങളില്‍ ഫോട്ടോ വരും, ചാനലുകളില്‍ ലൈവായി കാണിക്കും. ചിലപ്പോള്‍ മികച്ച വൃക്ഷസ്നേഹിക്കുള്ള വീരപ്പന്‍ മെമ്മോറിയല്‍ അവാര്‍ഡും കിട്ടും.
മരം നടലും ഭൂമിക്ക് കുടപിടിക്കലുമൊക്കെ അല്‍പന്‍മാര്‍ പ്രചാരവേലയാക്കുന്നതിന് വര്‍ഷങ്ങള്‍ക്ക്
മുന്‍പ് നടന്നുപോയ വഴികളിലെല്ലാം
തണല്‍ മരം നട്ട ഒരു വൃദ്ധനെക്കുറിച്ചാണ് പറഞ്ഞു വരുന്നത്.
പേര് : മുണ്ടന്‍

വയസ്: 90
നാട് :പേങ്ങാട്ടിരി
സമ്പത്തുകാലത്ത് തൈ പത്ത് വെച്ചാല്‍ ആപത്ത് കാലത്ത് കാ പത്ത് തിന്നാം എന്ന പഴഞ്ചൊല്ല് കേട്ടിട്ടൊന്നുമല്ല
ഈ പഴമക്കാരന്‍ മരം നടാനിറങ്ങിയത്
സമ്പത്തുകാലം എന്നൊന്ന് ഈ മനുഷ്യന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുതന്നെയില്ല
ചെറുപ്പം മുതല്‍ വല്ലവരുടെയും തൊടികളില്‍ കൂലിപ്പണിയെടുത്താണ് ഇദ്ദേഹം കുടുംബം പോറ്റിയിരുന്നത്
ഒഴിവുകിട്ടുന്ന നേരങ്ങളില്‍ നാടുനീളെ നടന്ന് മരം നട്ടു.
അങ്ങിനെ പാലക്കാടന്‍ ഗ്രാമങ്ങളുടെ  പാതയോരങ്ങളിലെല്ലാം
മുണ്ടേട്ടന്‍ നട്ട മരങ്ങള്‍ വളര്‍ന്ന് പന്തലിച്ചു, ഒരുപാടൊരുപാട് പേര്‍ക്ക് തണലായി
ഇപ്പോള്‍ തീരെ വയസായി, വയ്യാതെയായി
മരിക്കുന്നതിന് മുന്‍പ് എന്തെങ്കിലും ആഗ്രഹമുണ്ടോ എന്ന് ചോദിക്കുന്ന
സുഹൃത്തുക്കളോട് ഇദ്ദേഹം പറയുന്ന മറുപടിയാണ് കേള്‍ക്കേണ്ടത്
കുറച്ചു മരങ്ങള്‍ കൂടി നടണമെന്ന്!
ജീവിതം സമ്പാദിച്ചുകൂട്ടാനുള്ളതല്ലെന്നും സഹജീവികള്‍ക്ക് വെളിച്ചവും തണലും പകരാനുള്ളതാണെന്നും വിശ്വസിച്ച ഈ മനുഷ്യന്‍
ഇപ്പോള്‍ വാര്‍ധക്യത്തിന്റെ രോഗപീഡകളിലാണ്. ഭാര്യക്കും തീരെ സുഖമില്ല. ഒരുമകന്‍ തളര്‍വാതം വന്ന് കിടപ്പിലാണ്.
വൈദ്യുതി ബില്‍ അടക്കാന്‍ വകയില്ലാതെ വന്നപ്പോള്‍ കെ.എസ്.ഇ.ബിക്കാര്‍ വന്ന് ഫ്യൂസ് ഊരിക്കൊണ്ടുപോയി
( മരങ്ങളെ സ്നേഹിക്കുന്ന മനുഷ്യനാവുന്നതിനു പകരം ജനങ്ങളെ ദ്രോഹിക്കുന്ന ഒരു എം.പിയായിരുന്നുവെങ്കില്‍
കാലാകാലം വൈദ്യുതിയും ഫോണും സൌജന്യമായിരുന്നേനെ!)
ഇദ്ദേഹം ലോകത്തിന് ചെയ്ത നന്‍മ പകരം വെക്കാനാവാത്തതാണ്
വാര്‍ധക്യത്തിന്റെയും ഇല്ലായ്മയുടെയും ദുരിതപ്പൊരിവെയിലില്‍ നില്‍ക്കുന്ന ഈ മനുഷ്യന് ഒരു ചെറുകുടത്തണലെങ്കിലും ഏകാന്‍ നമുക്ക് ബാധ്യതയില്ലേ?
കുറഞ്ഞ പക്ഷം ആ വീട്ടിലെ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചുകൊടുക്കാനെങ്കിലും നമുക്കാവണം
നിങ്ങളുടെ മനസില്‍ നന്‍മയുടെ പച്ചപ്പ് അവശേഷിക്കുന്നുവെങ്കില്‍ ഇതു വഴിയൊന്ന് വരിക.
ബന്ധപ്പെടാനാഗ്രഹിക്കുന്നവര്‍ക്കായി മുണ്ടേട്ടന്റെ വിലാസം ഇവിടെ ചേര്‍ക്കുന്നു
 പേങ്ങാട്ടിരി മുണ്ടന്‍ വലിയതൊടി വീട്, 

നെല്ലായ പി.ഒ 679335, പാലക്കാട് ജില്ല  

ദി ഹിന്ദു പത്രത്തിലും മാധ്യമം ഓണപ്പതിപ്പിലും വന്ന കുറിപ്പുകളോട് കടപ്പാട്

 ....................................
മുണ്ടന്‍ ചേട്ടന്റെ നാട്ടുകാരന്‍ അഫ്സല്‍ നല്‍കിയ വിവരം: 

മുണ്ടന്‍ ചേട്ടന് ഒരു എസ.ബി അക്കൌന്റ് ഉണ്ട്. പോസ്റ്റ്‌ ചെയ്യാന്‍ വൈകിയതില്‍ ക്ഷമ ചോദിക്കുന്നു..
SB.Account 5028
vallappuzha Service Co-Operative Bank. P.O. Nellaya. 679335. palakkad.

സഹായം എത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ പരമാവധി മണി ഓര്‍ഡര്‍ അയക്കാന്‍ താല്പര്യം. അഡ്രസ്‌ മുകളില്‍ കൊടുതിതിട്ടുണ്ടല്ലോ.. ബാങ്ക് അക്കൗണ്ട്‌ ഡീല്‍ ചെയ്യാനുള്ള ബുദ്ധിമുട്ട് മനസ്സിലാക്കുമല്ലോ.
NB:പാലക്കാട്‌ ജില്ലയിലെ ചെര്‍പ്പുളശ്ശേരി - പട്ടാമ്പി റൂട്ടിലാണ്‌ പേങ്ങാട്ടിരി ഗ്രാമം.
കൂടുതല്‍ വിവരങ്ങള്‍ക്ക്
9447192385

Friday, August 13, 2010

കണ്ണടയും മുന്‍പേ കുറിച്ചിടുക


കാഴ്ചയുടെ അനുഗ്രഹത്തെപ്പറ്റി നമ്മളോരോരുത്തരും ഒരുപാട് ചിന്തിക്കുകയും വായിക്കുകയും പ്രസംഗിക്കുകയും കേള്‍ക്കുകയും എല്ലാം ചെയ്തിട്ടുള്ളതാകയാല്‍ അക്കാര്യങ്ങളൊന്നും ഇവിടെ വിശദീകരിക്കുന്നില്ല. ഒരുപക്ഷെ ഒന്നിലേറെ തവണ നേത്രദാന പ്രതിജ്ഞ ഒപ്പിട്ടുകൊടുത്തവരായിരിക്കാം ഇതു വായിക്കുന്നതില്‍ ഭൂരിഭാഗം പേരും. പക്ഷെ, അതേക്കുറിച്ച് നിങ്ങളുടെ വീട്ടുകാരുമായി നിങ്ങള്‍ സംസാരിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ ഇന്നുതന്നെ അതു ചെയ്യുക. മരണശേഷം തങ്ങളുടെ കണ്ണുകള്‍ സഹജീവികള്‍ക്ക് വെളിച്ചമാകണമെന്നാഗ്രഹിച്ച് നേത്രദാന സന്നദ്ധത പ്രകടിപ്പിച്ച പതിനായിരക്കണക്കിനാളുകളുടെ ഈ മഹത്തായ അഭിലാഷം സാധ്യമായിട്ടില്ല-ബന്ധുക്കള്‍ക്ക് അതേക്കുറിച്ച് വിവരമില്ലാഞ്ഞതു തന്നെ കാരണം.  പലരുടെയും വിചാരം നേത്രദാനം എന്നാല്‍ കണ്ണ് കുത്തിപ്പൊട്ടിച്ച് എടുക്കലാണെന്നാണ്. അങ്ങിനെയൊന്നുമല്ല-വളരെ സിമ്പിളാണ് കാര്യം. കണ്‍പോളകള്‍ക്ക് യാതൊരു പരിക്കും വരുത്താതെ വളരെ സൂക്ഷ്മമായി നേത്രഗോളങ്ങള്‍ നീക്കുകയാണ് ചെയ്യുക. മരണം നടന്ന് നാല് മണിക്കുറിനകം  ശേഖരിക്കാനായാല്‍ മാത്രമേ കണ്ണുകള്‍ ഉപയോഗിക്കാനാവൂ.ഞാന്‍ മരിച്ചാല്‍ ബന്ധുക്കളെ വിവരമറിയിക്കുമ്പോള്‍ തന്നെ ഏറ്റവുമടുത്തുള്ള നേത്രബാങ്കിലും വിവരമറിയിക്കണമെന്ന് വീട്ടുകാരോട് പറഞ്ഞുവെക്കണം. നിങ്ങളുടെ വീട്ടില്‍ പരിചയത്തില്‍ ഒരു മരണം നടന്നാല്‍ നിങ്ങളും അത് ചെയ്യണം. അവിടെ നിന്ന് ഡോക്ടറെത്തി നേത്രങ്ങള്‍ ശേഖരിക്കും. കാഴ്ചയില്ലാത്ത രണ്ട് വ്യക്തികള്‍ക്ക് നേത്രപടലങ്ങള്‍ വെച്ചുപിടിപ്പിക്കും, നിങ്ങള്‍ മരിച്ചാലും ആ കണ്ണുകള്‍ ലോകത്തിന്റെ തിളക്കം കണ്ടുകൊണ്ടേയിരിക്കും. ജീവിച്ചിരിക്കുമ്പോള്‍ മാത്രം മതിയോ സല്‍ക്കര്‍മങ്ങള്‍? മരണശേഷവും പുണ്യം ചെയ്യുന്ന മനുഷ്യരാവേണ്ടേ നമുക്ക്?
പ്രമേഹരോഗികള്‍, കണ്ണട ഉപയോഗിക്കുന്നവര്‍, തിമിര ശസ്ത്രക്രിയ നടത്തിയവര്‍ തുടങ്ങിയവരുടെയെല്ലാം കണ്ണുകള്‍ മരണശേഷം ദാനം ചെയ്യാവുന്നതാണ്.
നിങ്ങളുടെ മൊബൈല്‍ ഫോണിലെ നമ്പറുകളുടെ കൂട്ടത്തില്‍ 

EYE BANK എന്നെഴുതി വീട്ടില്‍ നിന്ന് ഏറ്റവുമടുത്തുള്ള നേത്രബാങ്കിന്റെ ഫോണ്‍ നമ്പര്‍ സേവ് ചെയ്ത് വെക്കുക. വീട്ടില്‍ ഫോണ്‍ നമ്പറുകള്‍ എഴുതി വെച്ചിരിക്കുന്ന പുസ്തകത്തിലെ പ്രധാന നമ്പറുകളുടെ കൂട്ടത്തിലും ഈ നമ്പര്‍ കുറിച്ചിടുക
നിങ്ങള്‍ ഈ പോസ്റ്റ് ഇപ്പോള്‍ വായിക്കുന്നു, നാളെ മരിച്ചുപോയെന്നു വരാം (എന്തായാലും സമയമായാല്‍ മരണം സുനിശ്ചിതമാണല്ലോ) ഒരു പക്ഷെ മറ്റൊരു ദിവസം മറ്റൊരാള്‍ ഈ പോസ്റ്റ് വായിക്കുക നിങ്ങള്‍ സമ്മാനിച്ച  കണ്ണുകളുപയോഗിച്ചാവും.... കണ്ണില്‍ ചോരയുള്ളവരാവുക, കണ്ണ് ദാനം ചെയ്യുക

ഈ ബ്ലോഗില്‍ കഴിയുന്നത്ര നേത്രബാങ്കുകളുടെ നമ്പറുകള്‍ ശേഖരിച്ച് ചേര്‍ക്കുവാനും കുടിവെള്ളം ഗ്രൂപ്പ് വഴി ഇമെയില്‍ ആയി പ്രചരിപ്പിക്കാനും ആഗ്രഹമുണ്ട്. ഇന്റര്‍നെറ്റില്‍ നിന്ന് കിട്ടിയത്ര നമ്പറുകള്‍ ചേര്‍ക്കുന്നു. ഇതില്‍ ഇല്ലാത്ത പ്രദേശങ്ങളിലെ നേത്രബാങ്കുകളുടെ നമ്പര്‍ അറിയുന്നവര്‍ ഒരു കമന്റായോ മെയില്‍ ആയോ അയച്ചു തന്നാല്‍ കണ്‍കുളിക്കും....

തിരുവനന്തപുരം: ഗവ. ഒപ്താല്‍മോളജിക് ഹോസ്പിറ്റല്‍: 

0471 2307749/2304046  

ചൈതന്യ ഐബാങ്ക് : 0471 2447183 


കൊല്ലം: 


ആലപ്പുഴ: 


കോട്ടയം:


പത്തനം തിട്ട: മുളമൂട്ടില്‍ ഐ ഹോസ്പിറ്റല്‍ 0468 2213644 / 2297774 


ഇടുക്കി:


എറണാകുളം: ഐ ബാങ്ക് അസോസിയേഷന്‍, ലിറ്റില്‍ ഫ്ലവര്‍ അങ്കമാലി  0484 2454779,2452546/47/48


അഭയം ഐ കെയര്‍ സെന്റര്‍ തൃപ്പുണിറ 04842778980


തൃശൂര്‍: മെഡിക്കല്‍ കോളേജ് 0487-24231050/24231802


മലപ്പുറം: അല്‍സലാമാ കണ്ണാശുപത്രി, പെരിന്തല്‍മണ്ണ 

04933-393123, 225524, 225523

പാലക്കാട്: അഹല്യ കണ്ണാശുപത്രി 

04923235999

ആദിത്യകിരണ്‍ കണ്ണാശുപത്രി 04913291120


കോംട്രസ്റ്റ് കണ്ണാശുപത്രി, ഒറ്റപ്പാലം


കോഴിക്കോട്:  മെഡിക്കല്‍ കോളേജ് 0495 2356531


കോംട്രസ്റ്റ് കണ്ണാശുപത്രി 04952721620, 2727942, 2723793.


വയനാട്: 


കണ്ണൂര്‍: ജില്ലാ ആശുപത്രി: 2731234


തലശ്ശേരി താലൂക്ക്‌ ആശുപത്രി

പരിയാരം മെഡിക്കല്‍ കോളേജ്‌  2800364

കാസര്‍ഗോഡ്: റോട്ടറി ഐ ഡൊണേഷന്‍ സെന്റര്‍: 0499 22420578, 22422324

Sunday, August 8, 2010

വിശന്നു മരിക്കുന്നവരും തിന്നുമരിക്കുന്നവരും

ഒരു അറബി ഭരണാധികാരിയുടെ വിരുന്നുമേശയില്‍ നിന്ന്

റമദാന്‍  വ്രതാരംഭത്തിന് ഇനി ദിവസങ്ങളോ മണിക്കൂറുകളോ മാത്രമേ ബാക്കിയുള്ളൂ.
പുണ്യങ്ങളുടെ പൂക്കാലമെങ്കിലും ഭക്ഷ്യമേളകളുടെ വസന്തകാലമെന്നത്രേ നാട്ടുനടപ്പ്.
നോമ്പുതുറ വിഭവങ്ങളുടെ എണ്ണ പറ്റിയ  പത്രങ്ങളും മാസികകളുമാണ് ഓരോ പ്രഭാതത്തിലും ഇനി നമ്മുടെ വീട്ടുപടിക്കലെത്തുക
കിട്ടിയ കോഴിക്കാലിന് വലിപ്പം പോരെന്ന് പരാതി പറയുന്ന നമ്മള്‍ ജീവിക്കുന്ന നാട്ടില്‍
കുഞ്ഞുങ്ങള്‍ക്കൊരു കോഴിമുട്ട വേവിച്ചുകൊടുക്കാന്‍ പോലും ത്രാണിയില്ലാത്തവര്‍ ഒത്തിരിപേരുണ്ടെന്നോര്‍ക്കുക.
വി.ഐ.പികള്‍ക്കായി സംവരണം ചെയ്യപ്പെട്ട  നോമ്പുതുറ സല്‍ക്കാരങ്ങളിലും പാവപ്പെട്ടവന്‍ പടിക്കു പുറത്താണ്.
നോമ്പുകാരന് ഭക്ഷണം നല്‍കുന്ന പുണ്യ പ്രവര്‍ത്തി കാര്യംകാണലിനും പ്രചാരണങ്ങള്‍ക്കുമായി മാറിയതോടെ
ഇഫ്താര്‍ ഡിപ്ലോമസി എന്നൊരു പ്രയോഗം തന്നെ പ്രചാരത്തിലുണ്ട്.
റമദാന്‍ അല്ലെങ്കില്‍ പോലും നാല്‍പത് കോടി ജനങ്ങള്‍ പട്ടിണികിടക്കുന്ന, കുട്ടികള്‍ വിശന്ന് കരഞ്ഞ് ഞരമ്പുപൊട്ടി മരിക്കുന്ന
ഒരു പട്ടിണി രാജ്യമാണ് നമ്മുടെത്.
ഗോഡൌണുകളില്‍ ഭക്ഷ്യധാന്യങ്ങള്‍ കെട്ടിക്കിടന്ന് ചീഞ്ഞ് പുഴുവരിക്കുമ്പോഴും ഇവിടെ മനുഷ്യര്‍ വിശന്നു ചാവുന്നു,
എന്നിട്ടും ധാന്യം കടലില്‍ കെട്ടിത്താഴ്ത്താന്‍ തെല്ലും മനസാക്ഷിക്കുത്തില്ല നമുക്ക്.
ഒരു നാട്ടിലെ ഒന്നോ രണ്ടോ സമ്പന്നരുടെ വിരുന്നുമേശകളില്‍ നിന്ന് ചവറ്റുകൊട്ടയിലേക്ക് തള്ളുന്ന ഭക്ഷണം മതി  അന്നാട്ടിലെ മുഴുവന്‍ സാധുക്കളുടെയും വിശപ്പുമാറ്റാന്‍.
ഇത് നേരിട്ടറിയണമെങ്കില്‍ നിങ്ങളുടെ പ്രദേശത്തുള്ള ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ ഒന്നു പോയി നോക്കിയാല്‍ മതി.
കോഴിക്കോട് മെഡിക്കല്‍ കോളേജിനടുത്ത് വിവിധ മത സാംസ്കാരിക സംഘടനകള്‍ മാതൃകാപരമായ ഭക്ഷണ വിതരണം നടത്തുന്നുണ്ട്.
സ്ത്രീകളുടെ കൂട്ടായ്മയായ കനിവ്, യുവജന സംഘടനയായ ഐ.എസ്.എം എന്നിവരുടെ പേര് എടുത്തുപറയത്തക്കതാണ്.
0495 2722709, 2724881 നമ്പറുകളില്‍ വിളിച്ചാല്‍ കനിവിന്റെ പ്രവര്‍ത്തകരുമായി ബന്ധപ്പെടാന്‍ കഴിയും.
പട്ടിണിയും പിന്നോക്കാവസ്ഥയും അഭ്യന്തര സംഘര്‍ഷങ്ങളും മൂലം ദുരിതപ്പെടുന്ന ബംഗാള്‍, ജാര്‍ഖണ്ഡ്, ഗുജറാത്ത്, ആസാം ബിഹാര്‍ തുടങ്ങിയ നാടുകളില്‍
നോമ്പുതുറ കിറ്റുകള്‍ വിതരണം ചെയ്യാന്‍ വിഷന്‍ 2016 എന്ന സംഘം പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. 1500 രൂപ നല്‍കിയാല്‍ ഒരു കുടുംബത്തിന് ഒരു മാസത്തേക്ക് ആവശ്യമായ നോമ്പുതുറ വിഭവങ്ങള്‍ എത്തിക്കാന്‍ നമുക്കാവും. നജീബ് കുറ്റിപ്പുറം എന്നയാളാണ് ഈ പദ്ധതിയുടെ കേരളത്തിലെ സംഘാടകന്‍. 9447046003 എന്ന നമ്പറില്‍ അദ്ദേഹവുമായി ബന്ധപ്പെടാം. കേരളത്തിനു പുറത്തുള്ളവര്‍ info@vision2016.org.in എന്ന ഇ മെയില്‍ വിലാസത്തില്‍ ബന്ധപ്പെടുക.
ആദ്യ അന്വേഷണത്തില്‍ കിട്ടിയ രണ്ട് സംഘടനകളുടെ വിലാസമാണ് ഇവിടെ ചേര്‍ത്തത്.
സാധുക്കള്‍ക്ക് ഭക്ഷണവിതരണം നടത്തുന്ന സംഘടനകളെക്കുറിച്ചുള്ള വിവരങ്ങള്‍ അയച്ചു തന്നാല്‍ ബ്ലോഗില്‍ ചേര്‍ക്കാനും കുടിവെള്ളം ഗ്രൂപ്പ് വഴി പ്രചരിപ്പിക്കാനും ശ്രദ്ധിക്കുന്നതാണ്.

Thursday, August 5, 2010

കൊള്ളാലോ ഈ മിട്ടീകൂള്‍

മിട്ടികൂള്‍
                       എ.സിയും റഫ്രിഡ്ജറേറ്ററും അന്തരീക്ഷത്തിന് വരുത്തുന്ന പ്രശ്നത്തെക്കുറിച്ച് അറിയാത്തവര്‍ ചുരുക്കം.
ഇവ നല്ലതല്ലെന്നറിയുമെങ്കിലും അവ ഒഴിവാക്കാന്‍ നമുക്ക് കഴിയുന്നില്ല
എ.സി വേണ്ടെന്ന് വെക്കാം, പക്ഷെ ഫ്രിഡ്ജ് ഇല്ലാതെ എങ്ങിനെ ജീവിക്കും എന്ന് ചോദിക്കുന്നവരാണ് കൂടുതല്‍
അല്‍പം പച്ചക്കറി കൂടുതല്‍ വാങ്ങിയാല്‍, ഇത്തിരി തണുത്ത വെള്ളം കുടിക്കണമെന്ന് തോന്നിയാല്‍....  ഫ്രിഡ്ജ് ഇല്ലാതെ പറ്റുമോ?
സംഗതി ശരിയാണ്
അന്തരീക്ഷത്തെ ദ്രോഹിക്കാതെ വൈദ്യുതി ചെലവില്ലാതെ അത്തരം സൌകര്യങ്ങള്‍ കിട്ടുമെങ്കില്‍ ഫ്രിഡ്ജ് ഒഴിവാക്കാന്‍ നിങ്ങള്‍ ഒരുക്കമാണോ?
എങ്കില്‍ പ്രജാപതിയെ പരിചയപ്പെടുക. ശാസ്ത്ര പണ്ഡിതനായ പഴയ രാഷ്ട്രപതി ഡോ.എ.പി.ജെ. അബ്ദുല്‍ കലാം 'യഥാര്‍ഥ ശാസ്ത്രജ്ഞന്‍' എന്ന് വിശേഷിപ്പിച്ച മന്‍സുഖ് ബായ് പ്രജാപതി ഗുജറാത്തിലെ ഒരു കരകൌശല പണിക്കാരനാണ്. വൈദ്യുതി ആവശ്യമില്ലാത്ത മിട്ടികൂള്‍ എന്ന സുന്ദരന്‍ റഫ്രിജറേറ്ററിന്റെ നിര്‍മാതാവാണ് അദ്ദേഹം. പേര് സൂചിപ്പിക്കുന്നതു പോലെ മിട്ടി (മണ്ണ്) ഉപയോഗിച്ചാണ്  ഈ റഫ്രിജറേറ്റര്‍ നിര്‍മിച്ചിരിക്കുന്നത്. - ശുദ്ധവും ഉള്ളം തണുപ്പിക്കുന്നതുമായ വെള്ളം തരുന്ന മണ്‍കൂജകളായിരുന്നല്ലോ നമ്മുടെ ആദ്യത്തെ ഫ്രിഡ്ജ്.
മിട്ടീ കൂളില്‍ പഴവും പച്ചക്കറികളും എട്ടുദിവസവും പാല്‍ ഒരു ദിവസവും കേടുകൂടാതെ സൂക്ഷിച്ചുവെക്കാനാവും. ഇതിന്റെ മുകള്‍ ഭാഗത്ത് വെള്ളം സൂക്ഷിക്കാന്‍ സംവിധാനമുണ്ട്.
2500 രൂപയാണ് വില.
പത്താംക്ലാസ് തോറ്റ് പഠിത്തം നിര്‍ത്തിയ ഈ ശാസ്ത്രജ്ഞന്‍ പ്രകൃതിക്ക് അനുയോജ്യമായതും ജനങ്ങള്‍ക്ക് താങ്ങാനാവുന്നതുമായ ഉല്‍പന്നങ്ങളുടെ നിര്‍മാണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 

പ്രഷര്‍കുക്കര്
              മണ്ണുപയോഗിച്ച് പ്രഷര്‍കുക്കര്‍, വാട്ടര്‍ ഫില്‍റ്റര്‍, നോണ്‍സ്റ്റിക് തവ എന്നിവയും തയ്യാറാക്കിയിട്ടുണ്ട്. ഒരു നോണ്‍സ്റ്റിക് തവ വേണമെന്ന് സ്വന്തം ഭാര്യ ആഗ്രഹം പറഞ്ഞപ്പോള്‍ വാങ്ങിനല്‍കാന്‍ പണമില്ലാഞ്ഞതിനെത്തുടര്‍ന്നാണ് മണ്ണുപയോഗിച്ച് സ്വന്തമായൊന്ന് ഉണ്ടാക്കി നോക്കാന്‍ തീരുമാനിച്ചത്. സംഗതി സൂപ്പര്‍ ഹിറ്റായി. നാടന്‍ അറിവുകള്‍ സമര്‍പ്പണ ബുദ്ധിയോടെ ഉപയോഗപ്പെടുത്തി ഇത്തരം സംരംഭങ്ങള്‍ നമുക്കും തുടക്കമിടാവുന്നതേയുള്ളു.
ഗുജറാത്ത്, മുംബൈ, പൂനെ, ദല്‍ഹി എന്നിവിടങ്ങളില്‍ മാത്രമേ ഇപ്പോഴിത് വാങ്ങാന്‍ കിട്ടൂ. പ്രജാപതിയോട് കാര്യങ്ങള്‍ തിരക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് info@mitticool. in എന്ന വിലാസത്തിലോ 09825177249 എന്ന നമ്പറിലോ ബന്ധപ്പെടാം.
കത്തയക്കാനുള്ള വിലാസം
Mansukhbhai Prajapati
R.K. NAGAR WANKANER 363622 Dist. RAJKOT
(GUJ) INDIA

Friday, July 30, 2010

നവാസ് നിസാറിന് ജീവിതസഖിയെ വേണം (ഇതൊരു വിവാഹാലോചനയല്ല)


കുടിവെള്ളം ഗ്രൂപ്പ് വഴി കല്യാണാലോചനകള്‍ കൈമാറണമെന്ന് ചില ഗ്രൂപ്പ് അംഗങ്ങള്‍ നിര്‍ദേശിച്ചതിനെത്തുടര്‍ന്ന് ഇതേക്കുറിച്ച് നമ്മള്‍ ചര്‍ച്ച നടത്തുകയും കല്യാണം കഴിപ്പിക്കല്‍ ഒരു പൊല്ലാപ്പ് പരിപാടിയാണെന്നും അത്തരം വയ്യാവേലികള്‍ എടുത്ത് തലയില്‍ വെക്കേണ്ടതില്ല എന്നുമായിരുന്നു ഭൂരിഭാഗം അംഗങ്ങളുടെയും നിര്‍ദേശം. അതേ തുടര്‍ന്ന് അക്കാര്യം വേണ്ടെന്ന് വെക്കുകയും ചെയ്തു. പക്ഷെ പ്രിയ സുഹൃത്തുക്കളുടെ നിര്‍ദേശത്തെ മറികടന്ന് ഒരു വിവാഹാലോചന കുടിവെള്ളം വഴി കൈമാറാന്‍ നമ്മള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.
അത് വടകര സ്വദേശി നവാസ് നിസാറിനുവേണ്ടിയാണ്. ന്യൂദല്‍ഹിയിലെ ദയാല്‍സിംഗ് കോളേജിലെ പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനാണ് നവാസ് നിസാര്‍ (26).നവാസ് നിസാറിന് ജീവിത പങ്കാളിയെത്തേടിക്കൊണ്ടുള്ള ഇ മെയില്‍ കണ്ടപ്പോഴാണ് ഇദ്ദേഹത്തെക്കുറിച്ച് അറിയണമെന്ന ആഗ്രഹമുണ്ടായത്. ഇത്ര മനോഹരമായ ഒരു ജീവിതത്തെക്കുറിച്ചാണ് അന്വേഷിക്കുന്നത് എന്ന് അപ്പോള്‍ മാത്രമാണറിഞ്ഞത്. ജന്‍മനാ കാഴ്ചയില്ലാത്ത അദ്ദേഹം പക്ഷെ കാഴ്ചയുള്ളവരേക്കാള്‍ വ്യക്തമായി ലോകത്തെ കാണുന്നു. തെളിമയോടെ, തിളക്കത്തോടെ നാളെയിലേക്ക് നീങ്ങുന്നു. എന്തൊരാത്മ വിശ്വാസമാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക്.സഞ്ചാരവും സൌഹൃദവും ഏറെ ഇഷ്ടപ്പെടുന്ന നവാസ് കേരള മുസ്ലിം രാഷ്ട്രീയത്തിന്റെ ചരിത്രപുസ്തകം എഴുതാനുള്ള തയ്യാറെടുപ്പിലാണ്. നവാസിന്റെയും പിതാവിന്റെയും ഫോണ്‍ നമ്പറുകള്‍ ഇവിടെ ചേര്‍ക്കുന്നു. വിവാഹാലോചനകള്‍ക്ക് മാത്രമായല്ല -ജീവിതത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ള ഒരു സുഹൃത്തിനെക്കൊതിക്കുന്നവരെല്ലാം തീര്‍ച്ചയായും പരിചയപ്പെട്ടിരിക്കേണ്ടയാളാണ് നവാസ്.
ഓ, ഇതുപോലെ എത്രയോ പേര്‍ നാട്ടിലുണ്ട് എന്നാണോ മനസില്‍?
നവാസുമായി jaihoon TV നടത്തിയ ഒരു അഭിമുഖം കാണുംവരെ കുടിവെള്ളം സുഹൃത്തുക്കളില്‍ ചിലരും അതുതന്നെയാണ് പറഞ്ഞത് ആ അഭിമുഖം ഒന്ന് കാണുമല്ലോ?

ചന്ദ്രിക പത്രത്തിന്റെ ഞായറാഴ്ച പതിപ്പില്‍ അദ്ദേഹത്തെക്കുറിച്ചു വന്ന ഫീച്ചറും  ചേര്‍ക്കുന്നു
നവാസിന് ഇനിയും വിജയങ്ങളും മുന്നേറ്റങ്ങളുമുണ്ടാവട്ടെ എന്ന് പ്രാര്‍ഥിക്കുന്നു, നിങ്ങളും ചേരുക....  നവാസിന്റെ പിതാവ് നിസാറിന്റെ ഫോണ്‍ നമ്പര്‍:9846811603
നവാസിന്റെ ഫോണ്‍ നമ്പര്‍:09968399889
Email: navaznizar@gmail.com

Friday, July 2, 2010

ഒരു പഴന്തുണിക്കണ്ടം അവര്‍ക്ക് പലതുമാണ്.....

                  കല്‍ക്കത്തയിലെ പാതയോരത്തു നിന്ന് സൈമണ്‍ ഫിലിപ്സ് എടുത്ത ചിത്രം

                                (നിങ്ങള്‍ക്കത് വെറും ചവറാണെങ്കിലും)                                           വീണ്ടും ഒരു സ്ത്രീയുടെ കഥയാണ് പറയുന്നത്
ഏതോ ഒരു ഉത്തരേന്ത്യന്‍ ഉള്‍ഗ്രാമത്തില്‍ ടൈറ്റനസ് പിടിച്ചു മരിച്ച ഒരു സ്ത്രീയെക്കുറിച്ച്
ആര്‍ത്തവക്കാലത്ത് ശുചിത്വത്തുണിയായുപയോഗിച്ച പഴയ ബ്ലൌസിലെ തുരുമ്പിച്ച ഹുക്ക് തട്ടിപ്പഴുത്താണ് അവര്‍ക്ക് അണുബാധയുണ്ടായത്. ഒരു സാനിറ്ററി നാപ്കിന്‍ വാങ്ങാന്‍ വഴിയില്ലാത്തവള്‍, ഒരു വൃത്തിയുള്ള പഴന്തുണിയെങ്കിലും സ്വന്തമായില്ലാത്തവള്‍ക്ക് നല്ല മരുന്നു വാങ്ങാന്‍ ഗതിയുണ്ടാവില്ലല്ലോ- ഒട്ടും എതിര്‍ത്തു നില്‍ക്കാതെ അവള്‍ മരണത്തിനു കൂട്ടുപോയി
അങ്ങിനെയല്ലായിരുന്നെങ്കില്‍ ഏതാനും മാസം കഴിഞ്ഞ് അവള്‍ പട്ടിണി കാരണമോ മരം കോച്ചുന്ന മഞ്ഞത്ത് മാറുമറക്കാന്‍ പോലും തുണിയില്ലാതെ തണുത്ത് വിറങ്ങലിച്ചോ അവള്‍ മരണത്തിനു കീഴടങ്ങിയേനെ.

സാരി വിതരണത്തിനിടെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീകള്‍ മരിച്ച വാര്‍ത്ത ഒന്നിലേറെ തവണ വായിച്ചവരാണ് നമ്മള്‍. 'ഓസിന് കിട്ടിയാല്‍ ആസിഡും കുടിക്കും' എന്ന മനോനിലയല്ല മറിച്ച് തണുപ്പുകൊണ്ട്, മാനക്കേട് കൊണ്ട് മരിക്കാതിരിക്കാനാണവര്‍  സാരിദാനച്ചടങ്ങിലെത്തി തിക്കും തിരക്കും കൂട്ടുന്നത്, അതിനിടയില്‍ കുത്തും ചവിട്ടുമേറ്റ് മരിക്കുന്നത്.
ഇനി നിങ്ങളുടെ തുണി അലമാര ഒന്ന് തുറന്നു നോക്കുക
അതില്‍ തേച്ചും തേക്കാതെയും അടുക്കി വെച്ചിരിക്കുന്ന ഉടുപ്പുകള്‍ സൌകര്യം കിട്ടുമ്പോള്‍ ഒന്ന് എണ്ണി നോക്കണം.
നിങ്ങളുടെ, പങ്കാളിയുടെ, മക്കളുടെ.....
ഷര്‍ട്ടുകളുടെ എണ്ണക്കൂടുതല്‍ കൊണ്ട് ഒരു ഷര്‍ട്ട് മാസത്തില്‍ ഒരിക്കല്‍ മാത്രമേ അണിയാന്‍ പറ്റുന്നുള്ളൂ എന്ന് സങ്കടം പറയുന്ന ഒരാളെ അറിയാം. ഒരു പക്ഷെ നിങ്ങള്‍ക്കും ഉണ്ടാവും അതു പോലുള്ള വസ്ത്ര സമ്പത്ത്, അല്ലെങ്കില്‍ വസ്ത്ര സമ്പന്നനായ സുഹൃത്ത്. ഈ ഉടുപ്പുകള്‍ക്ക് പിന്നീട് എന്തു സംഭവിക്കും?
കുറച്ചു നാള്‍ കഴിയുമ്പോള്‍ ഫാഷന്‍ മാറിയെന്ന് പറഞ്ഞ് ഇടാതാവും. ചിലര്‍ നിലം തുടക്കാനെടുക്കും. ചിലര്‍ 'വെള്ളപ്പൊക്കക്കാര്‍ക്ക്' കൊടുക്കും, ചിലര്‍ അഗതി മന്ദിരങ്ങളിലെത്തിക്കും, പലരും കത്തിച്ചു കളയും.
ഫാഷന്‍ മാറിയാല്‍, ഒരു കൊല്ലം പഴകിയാല്‍, ഒരു ബട്ടന്‍സ് പൊട്ടിയാല്‍ വിലയേറിയ വസ്ത്രങ്ങള്‍ പോലും നമുക്ക് പഴന്തുണിയാണ്. പക്ഷേ തുടക്കത്തില്‍ പറഞ്ഞ സ്ത്രീയെപ്പോലുള്ള ആയിരക്കണക്കിന് മനുഷ്യര്‍ക്ക് അത്തരമൊരു കുപ്പായം കിട്ടിയാല്‍ ആഘോഷമാണ്.
തണുത്ത് വിറങ്ങലിച്ച് മരിക്കുന്ന ഗ്രാമീണ ഇന്ത്യയുടെ ദുരിതം കണ്ട് കരളുപൊട്ടി അന്‍ഷു ഗുപ്ത എന്നൊരു മനുഷ്യസ്നേഹി തുടക്കം കുറിച്ച ഗൂഞ്ജ് എന്ന കൂട്ടായ്മയെ പരിചയപ്പെടുത്തുന്നത് ഉചിതമാവുമെന്ന് കരുതുന്നു.
പഴയ വസ്ത്രങ്ങള്‍ ശേഖരിച്ച് സംഭരിച്ച് ദരിദ്ര ഗ്രാമങ്ങളിലേക്കും പ്രകൃതിക്ഷോഭം ഉണ്ടാവുന്ന പ്രദേശങ്ങളിലും എത്തിക്കുന്ന സംരഭമാണിത്. ഗ്രാമീണ സ്ത്രീകളുടെ ആരോഗ്യ പരിപാലനത്തിനായി സാനിറ്ററി നാപ്കിനുകള്‍ നിര്‍മിച്ച് സൌജന്യ നിരക്കില്‍ എത്തിക്കുന്ന പ്രവര്‍ത്തനവും ഇവര്‍ ഭംഗിയായി നിര്‍വഹിച്ചുപോരുന്നു. തന്റെയും അടുപ്പക്കാരുടെയും പക്കലുള്ള 67 പഴയ വസ്ത്രങ്ങള്‍ വെച്ച് തുടങ്ങിയ പ്രവര്‍ത്തനം ഇന്ന് ഇന്ത്യയൊട്ടാകെ വ്യാപിച്ചിരിക്കുന്നു. ഓരോ മാസവും അയ്യായിരം കിലോ തുണിത്തരങ്ങളാണ് ഗൂഞ്ജ് സംഭരിക്കുന്നത്. ഇതിനു പുറമെ   സംഭരണ ക്യാമ്പുകള്‍ സംഘടിപ്പിച്ചും വന്‍തോതില്‍ വസ്ത്രം സംഭരിച്ച് വിതരണം ചെയ്യുന്നുണ്ട്.
ഡല്‍ഹി, ബോംബേ, മദ്രാസ്, ബാംഗ്ലൂര്‍, കല്‍ക്കട്ട, ഹൈദരാബാദ് എന്നീ പട്ടണങ്ങളില്‍ ഇപ്പോള്‍ വസ്ത്ര സംഭരണം നടക്കുന്നുണ്ട്. ഗൂഞ്ജിന്റെ പ്രവര്‍ത്തനം കേരളത്തില്‍  വ്യാപിപ്പിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ കിട്ടുന്നതിന്റെ ഇരട്ടി കിട്ടുമെന്ന കാര്യത്തില്‍ തര്‍ക്കത്തിനിടയില്ല. വായനശാലകള്‍, ആരാധനാലയങ്ങള്‍, യുവ ജന പ്രസ്ഥാനങ്ങള്‍ എന്നിവര്‍ക്കെല്ലാം ഇക്കാര്യത്തില്‍ മികച്ച പങ്കു വഹിക്കാനാവും.
സമ്പന്ന വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്കൂളുകളില്‍ വിദ്യാര്‍ഥികളില്‍ നിന്ന് ഉടുപ്പും പുതപ്പും സ്വരൂപിച്ച് ദരിദ്ര മേഖലയിലെ വിദ്യാലയങ്ങളില്‍ വിതരണം ചെയ്യുന്ന പദ്ധതിയും ഗൂഞ്ജിനുണ്ട്. ഈ കുറിപ്പ് വായിച്ചവര്‍ക്കാര്‍ക്കെങ്കിലും ഇത്തരമൊരു സംരംഭത്തിന് നിങ്ങളുടെ നാട്ടില്‍ തുടക്കമിടാന്‍ ആഗ്രഹം തോന്നിയെങ്കില്‍
anshugoonj24@gmail.com എന്ന വിലാസത്തില്‍ ഉടന്‍ ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ http://www.goonj.org വെബ്സൈറ്റില്‍ ലഭ്യമാണ്.
അവരുടെ വിലാസം
GOONJ..
J 93 Sarita Vihar,
New Delhi  110076.
Tel.  2697 2351, 41401216

Wednesday, June 30, 2010

ആദ്യത്തെ കുമ്പിള്‍


കരുണക്കടലായ പടച്ചവന്റെ നാമത്തില്‍
എഴുതാനും വായിക്കാനും പഠിപ്പിച്ച നിനക്കു സ്തുതി
രണ്ടു വര്‍ഷത്തോളമായി പ്രവര്‍ത്തിച്ചു വരുന്ന കുടിവെള്ളം 
ഗൂഗിള്‍ ഗ്രൂപ്പ്     (kudivellam@googlegroups.com )
ബ്ലോഗായി മാറ്റുകയാണ്
വിദ്യാഭ്യാസ-തൊഴില്‍ വിഷയങ്ങളില്‍ കിട്ടുന്ന പുതിയ അറിവുകള്‍
പങ്കുവെക്കുകയായിരുന്നു ആയിരത്തിലേറെ അംഗങ്ങളുള്ള ആ ഗ്രൂപ്പിന്റെ ലക്ഷ്യം
അതു കൂടുതല്‍ ഫലപ്രദമായി ബ്ലോഗ് വഴി ചെയ്യാനായേക്കുമെന്ന് പ്രത്യാശിക്കുന്നു

നിങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്നെഴുതുമല്ലോ
kudivellam@gmail.com